സഹകരണമേഖലയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ യുഡിഎഫ് ധര്‍ണ; ധര്‍ണയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിട്ടു നില്ക്കും

സഹകരണ പ്രതിസന്ധി; ഡല്‍ഹിയില്‍ യു ഡി എഫ് ധര്‍ണ

ന്യൂഡല്‍ഹി| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (10:41 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണമേഖലയെ സംരക്ഷിക്കുക എന്നത് പ്രധാന ആവശ്യമായി ഉന്നയിച്ച് ഡല്‍ഹിയില്‍ യു ഡി എഫ് ഇന്ന് ധര്‍ണ നടത്തുന്നു. സഹകരണമേഖലയെ സംരക്ഷിക്കുക എന്നത് കൂടാതെ, വെട്ടിക്കുറച്ച റേഷനരി പുനസ്ഥാപിക്കുക എന്ന വിഷയവും ഉന്നയിക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എം പി വീരേന്ദ്രകുമാര്‍‍, ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍‍, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കും. ധര്‍ണയ്ക്ക് ശേഷം യു ഡി എഫ് സംഘം ഭക്ഷ്യപൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു ഡി എഫ് ധര്‍ണയില്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണയില്‍ പങ്കെടുക്കാത്തത് എന്നാണ് ഉമ്മന്‍ ചാണ്ടി അറിയിച്ചത്. എന്നാല്‍, ഡി സി സി പുനസംഘടപ്പിച്ചതിലെ അതൃപ്‌തിയാണ് ഉമ്മന്‍ ചാണ്ടിയെ ഇന്നത്തെ ധര്‍ണയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ നിന്നുള്ള യു ഡി എഫ് നേതാക്കള്‍ രാഷ്‌ട്രപതിയെ കഴിഞ്ഞദിവസം കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. നോട്ട് നിരോധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളും സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളും സംഘം രാഷ്‌ട്രപതിയെ ധരിപ്പിച്ചു.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായും യു ഡി എഫ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സഹകരണ മേഖലയില്‍ നിക്ഷേപിച്ച സാധാരണക്കാരുടെ പണം നഷ്‌ടപ്പെടില്ലെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫ് എം എല്‍ എമാരും എം പിമാരും ധര്‍ണയില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാവും
കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ എ കെ ആന്‍റണിയാണ് ഉദ്ഘാടകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :