എന്റെ ശരിയാണ് എന്റെ രാഷ്ട്രീയം, എനിക്ക് സദാചാര വക്താക്കളുടെ സംരക്ഷണം വേണ്ട, നഗ്നതയെ എനിക്ക് ഭയമില്ല; സദാചാരവേട്ടക്കാരുടെ ശല്യത്തിൽ പൊറുതിമുട്ടി സഹോദരിമാർ

"നിങ്ങൾ പ്രതികളെ കണ്ടു പിടിക്കൂ ഞങ്ങൾ അറസ്റ്റ് ചെയ്യാം''; സദാചാരവേട്ടയ്ക്കെതിരെ പരാതി നൽകിയ സഹോദരിമാരെ അവഗണിച്ച് പൊലീസ്

aparna shaji| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (10:17 IST)
സമകാലിക കേരളത്തിൽ സദാചാരവേട്ടകൾ അതിക്രമിക്കുകയാണ്. ഇതിനോടകം നിരവ‌ധി കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ, നാദാപുരം സ്വദേശിയും സോഷൃല്‍മീഡിയ ഇടപെടലുകളിലെ സജീവസാന്നിധൃവുമായ ചിന്‍സി ചന്ദ്രയും സദാചാരക്കാരുടെ ശല്യം സഹിക്കവയ്യാതായിരിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു.

താനും അനുജത്തിയും അമ്മയും പ്രദേശവാസികളില്‍ നിന്ന് നേരിടുന്ന സദാചാരവേട്ടയെകുറിച്ച് ചിൻസി ഫേസ്ബുക്കില്‍ എഴുതിയത് ശ്രദ്ധേയമാവുകയാണ്. പൊലീസിൽ പറഞ്ഞിട്ടും കര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ചിൻസി വ്യക്തമാക്കുന്നു.

ചിൻസി ചന്ദ്രയുടെ വാക്കുകളിലൂടെ:

"personal is political" അപർണ പ്രശാന്തി യുടെ ഈ വാക്കുകൾ ഏറ്റുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു പാട് ആലോചിച്ചതിന് ശേഷമാണ് ഇങ്ങനൊരു പോസ്റ്റ് ഇടാൻ തീരുമാനിച്ചത്, ഗീത ടീച്ചറും കുടുംബവും നേരിടേണ്ടി വന്ന സാമൂഹ്യ രാഷട്രീയ അരാജകത്വത്തെ അങ്ങേയറ്റം അപലപിക്കുന്നു, ഒപ്പം ഞാനും കുടുംബവും നേരിടേണ്ടി വന്ന ചില വിഷയങ്ങളെ കുറിച്ച് പറയാം.

ഇത് ഒരു തിരിച്ചറിവിന്റെ കുമ്പസാരമല്ലെന്ന് പറഞ്ഞു കൊള്ളട്ടെ. അടുത്ത ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്ന ബോധ്യത്തിലാണ് ഇന്നും ജീവിച്ച് പോവുന്നത്. അതുകൊണ്ട് ഇതൊരു മരണ കുറിപ്പ് എന്ന് പറയാനാണ് എനിക്കിഷ്ടം. ഏതാനും കുറച്ച് മാസം മുമ്പ് വരെ നടന്ന കാര്യമാണ് ഇപ്പോൾ പറയാനുള്ളത്, കാരണം ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിരന്തരം ഇത്തരം സദാചാര അതിക്രമങ്ങൾ ഉടലെടുക്കുന്നതിനാലും ഞാൻ ഉൾപ്പടെ കുറച്ചധികം പെൺകുട്ടികൾ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നു എന്നത് കൊണ്ട് കൂടിയാണ്.

തുറന്നു പറച്ചിലുകൾ അനിവാര്യമാണ് എന്ന് കരുതുന്നു. ഗീത ടീച്ചർക്ക് നേരിടേണ്ടി വന്നത് കല്ലേറുകൾ ആണെങ്കിൽ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് അശ്ലീലവും ലൈംഗിക ചുവയുള്ളതുമായ കത്തുകളും പോസ്റ്റ്റുകളുമാണ്. അച്ഛനും അമ്മയും സഹോദരിയും സ്വാതി ചന്ദ്ര ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഞങ്ങൾക്ക് എല്ലാവർക്കും ഭ്രാന്താണെന്നും ഞാനും അനിയത്തിയും അമ്മയും വീടും നാടും നിറഞ്ഞു നിൽക്കുന്ന വെടികളും ആണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു.

വീട്ടിലേക്ക് പല വസ്തുക്കളും ഉപയോഗിച്ച് എറിയുക കാറിന് നേരെ എറിയുക ഇതൊക്കെ നിത്യസംഭവങ്ങളായി മാറി പിന്നീട്. മാനസികമായി ദുർബലരല്ലാത്തത് കൊണ്ടും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ളത് കൊണ്ടും ഞങ്ങൾ ആത്മഹത്യ ചെയ്തില്ല എങ്കിലും ആൾക്കൂട്ടത്തിന്റെ തുറിച്ച് നോട്ടവും അപഹസിച്ചു കൊണ്ടുള്ള കമന്റുകളും അന്ന് വല്ലാതെ തളർത്തിയിരുന്നു.

ഏത് രീതിയിലാണ് ഈ വിഷയത്തെ പ്രശ്നവൽക്കരിക്കേണ്ടത് എന്ന ചോദ്യം ഇപ്പോഴും മനസിൽ സങ്കീർണ്ണത സൃഷ്ടിക്കുന്നു. അതിക്രമം ഒരുപാട് വ്യാപിക്കുന്നു എന്നായപ്പോൾ പോലീസ് സ്റ്റേഷനിൽ ഒരുപാട് തവണ കയറി ഇറങ്ങി എന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. നാദാപുരം പോലീസ് സ്റ്റേഷനിൽ ഇപ്പോഴും കാണും പൊടിപിടിച്ച് കിടക്കുന്ന പെറ്റീഷൻ ഫയലുകൾ. പരാതിയുമായി ചെന്ന ഞങ്ങളോട് അന്ന് നാദാപുരം സ്ഥലം എസ് ഐ പറഞ്ഞത് ഇങ്ങനെയാണ് "നിങ്ങൾ പ്രതികളെ കണ്ടു പിടിക്കൂ ഞങ്ങൾ അറസ്റ്റ് ചെയ്യാം", തുടർന്ന് സമ്മർദം ചെലുത്തിയപ്പോൾ അവർ കണ്ടു പിടിച്ചത് ഇങ്ങനെയാണ് "രണ്ട് പെൺകുട്ടികൾ ആയത് കൊണ്ടും കല്ല്യാണം കഴിപ്പിച്ചയക്കാൻ ഗതിയില്ലാത്തത് കൊണ്ടും അച്ഛനാണ് ഇങ്ങനെയുള്ള അപവാദ പ്രചരണങ്ങൾ പടച്ചു വിടുന്നതെന്നും അച്ഛന് മാനസിക പ്രശ്നമാണ് എന്നുമൊക്കെ ". എങ്ങിനെയാണ് ഒരു പൗരന് ഇങ്ങനെയൊരു നിയമ വ്യവസ്ഥിതിയിൽ വിശ്വസിക്കാൻ കഴിയുക..???

ആൾക്കൂട്ടത്തിന്റെ കണ്ണിൽ ഞാൻ ഒരു ആന്റി സോഷ്യൽ ആയി വളർന്നെങ്കിൽ അത് ഇവിടുത്തെ സാമൂഹ്യ രാഷ്ട്രീയ നിയമ വ്യവസ്ഥിതിയുടെയും അത് വളർത്തിയെടുത്ത പൊതുബോധത്തിന്റെയും പ്രശ്നം മാത്രമാണ്. ഇവിടെ നിലനിന്നുപോവുന്ന നിയമ വ്യവസ്ഥിതിയിലും ഉദ്യോഗസ്ഥ തേർവാഴ്ച്ചയിലും എനിക്ക് വിശ്വാസം ഇല്ല . എന്റെ രാഷ്ട്രീയം തുറന്നു പറയാൻ ഞാൻ ഭയപ്പെടുന്നില്ല . നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കല്ലെറിയാം പക്ഷെ ഞാൻ എന്റെ സ്വത്വത്തിൽ വിശ്വസിക്കുന്നു, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുകയും സ്വൈര്യ വിഹാരത്തെ തടയുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയോട് എനിക്ക് പുച്ഛമാണ്.

ജീവനുള്ളിടത്തോളം അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക തന്നെ ചെയ്യും. നിങ്ങൾക്ക് എന്നെ ആന്റി സോഷ്യൽ എന്നും രാജ്യദ്രോഹി എന്നും വിളിക്കാം. എന്റെ ശരിയാണ് എന്റെ രാഷ്ട്രീയം. എനിക്ക് സദാചാര വക്താക്കളുടെ സംരക്ഷണം വേണ്ട. നിങ്ങൾക്ക് എന്നെ കൊല്ലാം അതുമല്ലെങ്കിൽ ബലാൽസംഘം ചെയ്തുകളയും എന്ന് ഭീഷണിപ്പെടുത്താം. എന്റെ നഗ്നതയെ എനിക്ക് ഭയമില്ല, എന്റെ ശരീരം എന്റെ ദൗർബല്യവുമല്ല ഇതിനുമപ്പുറത്തെ ഭീതി ഞാൻ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :