പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ 50 കോടി നഷ്ടപരിഹാരം വേണം; ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍ നോട്ടീസയച്ചു

ശോഭനാ ജോര്‍ജിനെതിരെ മോഹന്‍ലാല്‍: മാനനാഷ്ടത്തിന് 50 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചു

Last Updated: വ്യാഴം, 14 ഫെബ്രുവരി 2019 (15:13 IST)
പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ്
ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ നടൻ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ്
മാപ്പുപറയണമെന്നതാണ് മോഹൻലാലിന്റെ ആവശ്യം.

ഇത് സംബന്ധിച്ച് മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹൻലാൽ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്.

ഒരു പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചർക്കയിൽ നൂൽ നൂൽക്കുന്ന രംഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും
നോട്ടീസ് അയച്ചു.

ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. ഇക്കാര്യം ശോഭന ജോര്‍ജ് പൊതുവേദിയിൽ പരസ്യമായി പറയുകയും ചെയ്തു. ഇത് പിന്നീട് മാധ്യമങ്ങളിലും വലിയ വാർത്തയായി.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീൽ നോട്ടീസിനെ തുടര്‍ന്ന് മോഹൻലാൽ ചർക്ക നൂൽക്കുന്ന പരസ്യം പിൻവലിക്കാൻ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാൽ ശോഭനയുടെ പരാമർശങ്ങൾ തനിക്ക് വിഷമമായെന്നും തന്നെ അപമാനിക്കുകയായിരുന്നുവെന്നും മോഹൻലാൽ പറയുന്നു. ഇതാണ് നിയമനടപടി സ്വീകരിക്കാൻ കാരണം.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോർഡിനും അയച്ച വക്കീൽ നോട്ടീസിൽ മോഹൻലാലിന്‍റെ ആവശ്യം. തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോർജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു.

എന്നാൽ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുൻപാണ് ശോഭനാ ജോർജ് ഈ വിഷയം പൊതുവേദിയിൽ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീൽ നോട്ടീസിൽ മോഹൻലാൽ പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :