ചികിത്സയ്ക്കായി എംഎല്‍എമാര്‍ക്ക് കോടികളുടെ ചെലവ്; തോമസ് ചാണ്ടി ചെലവാക്കിയത് 1,91, 14,366

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 3 ജൂലൈ 2015 (14:00 IST)
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്തെ എം എല്‍ എമാര്‍ ചെലവിനായി കൈപ്പറ്റിയത് കോടികള്‍. ഇതില്‍ തന്നെ കുട്ടനാട് എം എല്‍ എ തോമസ് ചാണ്ടിയാണ് ഏറ്റവും കൂടുതല്‍ തുക ചികിത്സയ്ക്കായി കൈപ്പറ്റിയത് - 1,91, 14,366 രൂപ.

അതേസമയം, മിക്ക എം എല്‍ എമാരും ചികിത്സ തേടുന്നത് സംസ്ഥാനത്തിന് പുറത്തും വിദേശത്തും ആണെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനപ്രതിനിധികള്‍ക്ക് സൌജന്യചികിത്സ ലഭിക്കും. ഇത് ഒഴിവാക്കിയാണ് പലരും വിദേശങ്ങളില്‍ ചികിത്സ തേടുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 4,26,11,825 രൂപയാണ് എം എല്‍ എമാര്‍ക്കും അവരുടെ കുടുബാംഗങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ചത്. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, സ്പീക്കര്‍. ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാചെലവ്
ഉള്‍പ്പെടാതെയാണ് ഇത്.

ഇതില്‍ തന്നെ 11 എം എല്‍ എമാര്‍ അഞ്ചു ലക്ഷത്തിനും അധികമാണ് ചികിത്സാചെലവ് ഇനത്തില്‍ ഈടാക്കുന്നത്. തോമസ് ചാണ്ടിയാണ് ഏറ്റവും ഉയര്‍ന്ന തുക കൈപറ്റിയത്. അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ചികിത്സയ്ക്കായി യാത്രാ ചെലവുള്‍പ്പടെ 60,41,002 രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്.
പ്രമുഖ എം എല്‍ എമാരുടെ ചികിത്സാചെലവുകള്‍:

സി ദിവകരന്‍ (12,09,824 ), സി എഫ് തോമസ് (9,47,990) , ഇപി ജയരാജന്‍ (6,87,821), തേറമ്പല്‍ രാമകൃഷണന്‍ (6,53,317), അന്‍വര്‍ സാദത്ത്
(4,53,838), കോടിയേരി ബാലകൃഷ്ണന്‍ (3,54,051).

അതേസമയം, ചികിത്സ ചെലവിനത്തില്‍ ഒരു രൂപ പോലും കൈപറ്റാത്ത എട്ട്
എം എല്‍ എമാര്‍ നിയമസഭയില്‍ ഉണ്ട്. അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി, കെ എം ഷാജി, കെ അച്യുതന്‍, സി കൃഷ്ണന്‍, സി മമ്മുട്ടി, ടി എ അഹമ്മദ് കബീര്‍, എന്‍ ഷംസുദ്ധീന്‍, പി ഉബൈദുള്ള എന്നിവരാണ് സര്‍ക്കാരില്‍ നിന്ന് ചികിത്സ ചെലവ് കൈപറ്റാത്തവര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :