വിദ്യാര്‍ഥിയെ സ്റ്റോപ്പിലിറക്കിയില്ല; ബസ് കണ്ടക്ടർക്ക് പത്ത് ദിവസം ശിശുഭവനിൽ 'ശിക്ഷ'; കളക്ടർ ബസ് പിടിച്ചെടുത്തു

മലപ്പുറം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

Last Modified വ്യാഴം, 25 ജൂലൈ 2019 (08:54 IST)
സഹോദരനൊപ്പം യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിയെ, ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഇറക്കിയ സംഭവത്തിൽ കണ്ടക്ടർക്ക് 10 ദിവസം ശിശുഭവനിൽ കെയർ ടേക്കർ ആയി ശിക്ഷ. മലപ്പുറം ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വിദ്യാർത്ഥി കളക്ടർ ജാഫർ മാലിക്കിന് നൽകിയ പരാതിയിൽ ആർടിഒ അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷം കളക്ടറാണ് കണ്ടക്ടറെ നല്ലനടപ്പിന് വിട്ടത്. മന്ത്രി കെടി ജലീലാണ് കളക്ടർക്ക് പരാതി നൽകാൻ കുട്ടിയോട് ആവശ്യപ്പെട്ടത്.

'അനിയൻ ഇറങ്ങാനുണ്ട്' എന്ന് പലതവണ വിളിച്ചുപറഞ്ഞിട്ടും, ബസ് മുന്നോട്ടെടുക്കാൻ കണ്ടക്ടർ ഡബിൾ ബെൽ നൽകുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ല‍ഭിച്ച പരാതിയില്‍ മലപ്പുറം ആര്‍.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019-ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :