‘ഒരു പിടി അന്നം വായിലാക്കാൻ അദ്ദേഹം എടുക്കുന്ന കഷ്ടപ്പാട്, കുറ്റബോധം കൊണ്ട് എന്റെ മനസ്സു വിതുമ്മി, ഞാൻ ക്രിസ്തുവിനെ ഓർമ്മിച്ചു‘; പി ജയരാജനെ കുറിച്ച് അശോകൻ ചെരുവിൽ

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (09:01 IST)
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുളള സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത് മുതൽ വടകര സ്ഥാനാർത്ഥി പി ജയരാജനെതിരെ ആക്രോശങ്ങൾ ഉയരുകയാണ്. മരണത്തിന്റെ വ്യാപാരി എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ സിപിഎമ്മിന്റെ എതിരാളികൾ ജയരാജന് ഇട്ടിരിക്കുന്ന വിളിപ്പേര്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങൾക്ക് പിന്നിലെല്ലാം ജയരാജനാണ് എന്ന് സ്ഥാപിക്കാനും ശ്രമം നടക്കുന്നു.

എന്നാൽ ജയരാജൻ ഇതൊന്നുമല്ല എന്നാണ് എഴുത്തുകാരനായ പറയുന്നത്. പി ജയരാജന് പിന്തുണയുമായി അശോകൻ ചെരുവിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം:

മതഭീകരതയിൽ നിന്നും നമ്മുടെ രാഷ്ട്രത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടമാണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് എങ്കിൽ ആ പോരാട്ടത്തിന്റെ കൊടിയടയാളമാണ്‌ സഖാവ് പി.ജയരാജൻ. വർഗ്ഗീയ കലാപങ്ങളൊഴിഞ്ഞ സുരക്ഷിത ഇന്ത്യൻ ജീവിതം എന്ന ജനലക്ഷങ്ങളുടെ ആഗ്രഹത്തിന്റെ പ്രതീകമാണ് അദ്ദേഹം. രാജ്യത്തോടും ജനങ്ങളോടുമുള്ള സ്നേഹത്തിലും കരുതലിലും ഒരിഞ്ചുപോലും വിട്ടുവീഴ്ചയില്ല എന്നതാണ് ഞാൻ അദ്ദേഹത്തിൽ കാണുന്ന ഒരു കുറ്റം. അടിയേറ്റാലും പിന്മാറുകയില്ല. കൊല്ലപ്പെട്ടാലും ജനിച്ചു വരും.

സ്വഭാവികമായും ഈ വിമോചനപ്പോരാളിയെ മതഭീകരരും അവരുടെ സംരക്ഷകരായ ധനസാമ്രാജ്യത്തവും നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ ഒന്നാമത്തെ തെളിവാണ് വർഷങ്ങൾക്ക് മുമ്പ് ഒരു തിരുവോണ ദിവസം അവരുടെ കിങ്കരന്മാർ വീട്ടിൽ കയറിച്ചെന്ന് അദ്ദേഹത്തിനു മേൽ നടത്തിയ ആക്രമണം. മരിച്ചു എന്ന് ഉറപ്പാക്കിയിട്ടാണ് അവർ അന്നു തിരിച്ചു പോയത്. അദ്ദേഹം വീണ്ടും ജനിക്കുകയും കർമ്മനിരതനാവുകയും ചെയ്തുവെങ്കിൽ അത്‌ ആയിരക്കണക്കിനു വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ മതേതര സംസ്കാരത്തിന്റെ ആത്മബലമാണ്.

ശത്രു തിരിച്ചറിഞ്ഞു എന്നതിന്റെ രണ്ടാമത്തെ തെളിവ് നമ്മുടെ സാംസ്കാരിക വ്യവസായം അവരുടെ മാധ്യമങ്ങളിലൂടെ അദ്ദേഹത്തെക്കുറിച്ചു നടത്തിയിട്ടുള്ള നിർമ്മിതികളാണ്. എന്തെല്ലാം കഥകൾ! പുറത്ത് വ്യാജപ്രചരണം കൊഴുക്കുന്നതിനുസരിച്ച് സത്യം അറിയുന്ന നാട്ടുകാർ അദ്ദേഹത്തെ കൂടുതൽ കൂടുതൽ സ്നേഹിച്ചു. ആരാധിച്ചു. അവസാനം ആരാധനയുടെ ആധിക്യത്തെ അദ്ദേഹത്തിനു തന്നെ ഇടപെട്ട് നിയന്ത്രിക്കേണ്ടി വന്നതും ഓർക്കുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ആ നിയന്ത്രണമെല്ലാം അണപൊട്ടി ഒഴുകുകയാണ്.

ഏതോ ഒരു സമ്മേളനത്തിന് ഇടക്കുള്ള ഉച്ചഭക്ഷണ സമയത്ത് എനിക്കു നേരെയുള്ള പന്തിയിലാണ് പി.ജയരാജൻ ഇരുന്നത്. ഭക്ഷണത്തോടും അദ്ദേഹം യുദ്ധം ചെയ്യുകയായിരുന്നു. ഒരു പിടി അന്നം വായിലാക്കാൻ അദ്ദേഹം നടത്തുന്ന നീണ്ട പരിശ്രമം കണ്ടപ്പോൾ കുറ്റബോധം കൊണ്ട് എന്റെ മനസ്സു വിതുമ്മി. എന്നേപ്പോലെ വീട്ടുജീവികളായ മതേതരവാദികൾക്ക് വേണ്ടി ഏറ്റുവാങ്ങിയതാണല്ലോ ആ മുറിവുകൾ. ഞാൻ ക്രിസ്തുവിനെ ഓർമ്മിച്ചു.

വടകരയിൽ എതിർ സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായിട്ടില്ല. ആരൊക്കെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാലും അവിടെ ആർ.എസ്.എസ്., കോൺഗ്രസ്, ആർ.എം.പി., എസ്.ഡി.പി.ഐ. എന്നിവരുടെ സംയുക്ത നീക്കമായിരിക്കും ജയരാജനു നേരെ ഉണ്ടാവുക. പക്ഷേ ഒരു കാര്യം ഉറപ്പ്. ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെടുക സഖാവ് പി.ജയരാജനായിരിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :