കുമ്മനം തോറ്റു, സുരേന്ദ്രന്‍ മൂന്നാമനായി; ശ്രീധരൻപിള്ള എല്ലാം നശിപ്പിച്ചെന്ന് - വാളെടുത്ത് കേന്ദ്ര നേതൃത്വം

lok sabha election , bjp , ps sreedharan pillai , election , വൈ സത്യകുമാർ , ലോക്‍സഭ , ബിജെപി , കെ സുരേന്ദ്രന്‍ , കുമ്മനം രാജശേഖരന്‍
ആലപ്പുഴ| Last Modified ചൊവ്വ, 28 മെയ് 2019 (15:27 IST)
പ്രതീക്ഷകള്‍ തെറ്റിച്ച് ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍‌വി ഏറ്റുവാങ്ങിയ കേരളത്തിലെ ബിജെപി ഘടകത്തിനെതിരെ കേന്ദ്ര നേതൃത്വം വാളെടുക്കുന്നു. മൂന്ന് സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും, അനുകൂലമായ സാഹചര്യം സംസ്ഥാന നേതൃത്വം നശിപ്പിച്ചുവെന്നും ദേശീയ സെക്രട്ടറി വ്യക്തമാക്കി.

ദേശീയ നേതൃത്വത്തിന്റെ അതൃപ്‌തി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുടെ കസേരയിളക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യമൊട്ടുക്കും ബിജെപി നേട്ടം കൊയ്‌തപ്പോഴാണ് കേരളത്തില്‍ പരാജം സംഭവിച്ചത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും സംഭവിച്ച തിരിച്ചടി ചെറുതല്ല.

ജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന തിരുവനന്തപുരത്ത് ഒരു ലക്ഷത്തിലധികം വോട്ടിനാണ് കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുപിടിച്ചെങ്കിലും മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.

സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്നുണ്ടായ പിഴുവുകളാണ് രണ്ട് മണ്ഡലങ്ങളിലെയും തോല്‍‌വിക്ക് കാരണമായതെന്ന വിമര്‍ശനം ശക്തമാണ്. ശബരിമല പ്രക്ഷോഭത്തില്‍ സുരേന്ദ്രനെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തപ്പോള്‍ പ്രതികരിക്കാതിരുന്നതും, തുടര്‍ന്ന് പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ശ്രമിക്കാതിരുന്നതും ശ്രീധരൻപിള്ളക്കെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടാക്കി. ഇതിന് പിന്നാലെ സ്ഥാനാർഥി നിർണയവേളയിൽ സീറ്റിനായി വാശിപിടിച്ചത് പ്രതികൂലമായി ബാധിച്ചുവെന്നും വിമർശനമുണ്ട്.

അതേസമയം സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് എം ടി രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി പ്രസിഡന്റിനെ തീരുമാനിക്കുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :