തദ്ദേശ തെരഞ്ഞെടുപ്പ്; കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്

കൊച്ചി| VISHNU N L| Last Modified ഞായര്‍, 30 ഓഗസ്റ്റ് 2015 (18:45 IST)
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനു വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ വാര്‍ഡ് വിഭജനങ്ങള്‍ റദ്ദാക്കിയതിനെതിരെ കോടതിയിലേക്ക് കൂടുതല്‍ അപ്പീലുകള്‍.
വിഷയം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. കേസില്‍ വിധിപറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നിരവധി റിട്ട് അപ്പീലുകളും പൊതുതാത്പര്യ ഹര്‍ജികളും വരുന്നു. സര്‍ക്കാരിന്റെ റിട്ട് അപ്പീല്‍ നിലനില്‍ക്കെ അഞ്ചു ജില്ലകളിലെ പഞ്ചായത്തുകള്‍ സ്വന്തം നിലയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നതാണ് കേസ് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകുന്നത്.

കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍പ്പെട്ട പഞ്ചായത്തുകളാണു റിട്ട് അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ എത്തുന്നത്.
പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചുള്ള ഉത്തരവ് വരുന്നതിനു മുന്‍പുതന്നെ വില്ലേജുകള്‍ നോട്ടിഫൈ ചെയ്യേണ്ടിയിരുന്നു എന്ന ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള വിധിച്ചതിനെതിരെയാണ് റിട്ട് അപ്പീലുകള്‍ എത്തുന്നത്.

വില്ലേജുകളുടെ വിജ്ഞാപന തീയതി സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലിനു നിയപരമായി സാധുതയില്ലെന്നാണ് അപ്പീല്‍ ഹര്‍ജിയിലെ പ്രധാന വാദം. പഞ്ചായത്തിരാജ് നിയമത്തില്‍ എന്നു നോട്ടിഫൈ ചെയ്യണമെന്ന് ഇതു നിഷ്കര്‍ഷിക്കുന്നില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം അപ്പീലിനു പുറമേയാണ് ഇതേ വിഷയത്തില്‍ ഹൈക്കോടതിക്ക് മുന്‍പാകെ പൊതുതാത്പര്യ ഹര്‍ജികളും
എത്തുന്നുണ്ട്.

പുതിയതായി രൂപീകരിച്ച 69 പഞ്ചായത്തുകളില്‍ ഇതേവരെ വരെ കേസില്‍ കക്ഷി ചേരാത്ത 42 പഞ്ചായത്തുകളിലെ പൗരസമിതികളാണു ഹര്‍ജികള്‍ക്കു പിന്നില്‍. പുതിയ വില്ലേജുകള്‍ രൂപീകരിച്ചുള്ള ജൂലൈ 10ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തകളുടെ പട്ടിക തയാറാക്കണമെന്നാണ് ഈ ഹര്‍ജികളിലെ പ്രധാന ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ കഴിയുമെന്നും ഹര്‍ജികളില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :