കോടനാട് കൊലക്കേസ്: പ്രതിയുടെ ഭാര്യയും കുഞ്ഞും അപകടത്തിനു മുമ്പ് മരിച്ചു ?- ദുരൂഹതയേറുന്നു

പാലക്കാട് കണ്ണാടി അപകടത്തിൽ ദുരൂഹത

Jayalalitha, Security Guard, Kodanad Estate, പാലക്കാട്, ജയലളിത, കോടനാട് എസ്റ്റേറ്റ്, കൊലപാതകം, മരണം, അപകടം
പാലക്കാട്| സജിത്ത്| Last Modified ശനി, 29 ഏപ്രില്‍ 2017 (15:22 IST)
കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ടിരുന്നു. സേലത്തെ അപക്കടത്തില്‍ മുഖ്യ പ്രതിയായ കനകരാജ് മരിച്ചിരുന്നു. രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച കാര്‍ കഴിഞ്ഞ ദിവസം പാലക്കാട് വെച്ച് അപകടത്തില്‍പ്പെടുകയും സയന്റെ ഭാര്യയും മകളും അപകടത്തില്‍ മരിക്കുകയും ചെയ്തു. സയന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

എന്നാല്‍ പാലക്കാടുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സയനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുന്നതിനു മുമ്പ്തന്നെ വിനുപ്രിയയും മകൾ നീതുവും മരിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും കഴുത്തിൽ ഒരേരീതിയിൽ കണ്ടെത്തിയ ആഴത്തിലുള്ള മുറിവാണ് പൊലീസിന് ഇത്തരമൊരു സംശയം ഉടലെടുക്കുന്നതിന് കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സയൻ പൊലീസ് കസ്റ്റഡിയിലാണ്. തമിഴ്നാട് പൊലീസ് ഇയാളെ കോയമ്പത്തൂരിലേക്ക് ആശുഒഅത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

ഇന്ന് രാവിലെ 5.30ന് ദേശീയപാത പാലക്കാട് കണ്ണാടിയില്‍‌വെച്ചാണ് സയന്റെ ഭാര്യ വിനുപ്രിയയും അഞ്ചു വയസുളള മകള്‍ നീതുവും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോടെയാണ് കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. കനകരാജിനും സയനും ഈ കേസിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് പ്രതികൾ അപകടത്തിൽപ്പെടുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി ബിജിത് ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകസംഘത്തോടൊപ്പം ഇയാളുമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ എട്ട് മലയാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയും ബാക്കിയുള്ളവര്‍ തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റിലെ മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് അക്രമത്തിനിടെ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :