തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേര് പരിശോധിക്കാൻ ഓൺലൈൻ സംവിധാനം

Voters List, How to add name in Voters List, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
Vote - 2025
അഭിറാം മനോഹർ| Last Modified വെള്ളി, 3 ഒക്‌ടോബര്‍ 2025 (17:36 IST)
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in സന്ദര്‍ശിച്ച് Voter Search ഓപ്ഷന്‍ തിരഞ്ഞെടുക്കാം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നതനുസരിച്ച്, സംസ്ഥാനതലത്തില്‍, തദ്ദേശസ്ഥാപനതലത്തില്‍, വാര്‍ഡ് തലത്തില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി പേരുകള്‍ അന്വേഷിക്കാനാകും.

തിരയുന്ന വിധം

അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (EPIC) എന്നിവ നല്‍കി പേരുകള്‍ തിരയാവുന്നതാണ്.

EPIC കാര്‍ഡിന് പഴയതും പുതിയതുമായ രണ്ട് തരങ്ങളുണ്ട്. അപേക്ഷയില്‍ ഉപയോഗിച്ചിട്ടുള്ള നമ്പര്‍ നല്‍കിയാണ് തിരയേണ്ടത്.

കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പഴയ SEC Id നമ്പര്‍ അല്ലെങ്കില്‍ പുതിയ 9 അക്കങ്ങളുള്ള SEC നമ്പര്‍ ഉപയോഗിച്ചും പേരുകള്‍ കണ്ടെത്താം.

ഓപ്ഷനുകള്‍

വെബ്‌സൈറ്റിലെ Voter Services വിഭാഗത്തില്‍ പ്രവേശിക്കുമ്പോള്‍ മൂന്ന് ഓപ്ഷനുകള്‍ ലഭിക്കും:

Search Voter Statewise

Search Voter Localbodywise

Search Voter Wardwise

സംസ്ഥാനതലത്തില്‍ പേര് പരിശോധിക്കാനാണ് Statewise ഓപ്ഷന്‍. ഇവിടെ EPIC നമ്പര്‍, പഴയ SEC Id, പുതിയ SEC Id എന്നിവ ഉപയോഗിച്ച് തിരയാം.

Localbodywise ഓപ്ഷനില്‍ ജില്ലയും തദ്ദേശസ്ഥാപനവും നല്‍കി പേര്, EPIC നമ്പര്‍, പഴയ/പുതിയ SEC Id നല്‍കി തിരയാം.

വാര്‍ഡ് തലത്തില്‍ പേര് അന്വേഷിക്കാനാണ് Wardwise ഓപ്ഷന്‍.

കൃത്യമായ വിവരങ്ങള്‍ ആവശ്യമാണ്

അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരിക്കുന്ന പേര്, EPIC നമ്പര്‍, SEC Id എന്നിവ കൃത്യമായി നല്‍കുമ്പോഴേ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് കണ്ടെത്താനാകൂ.

ഇരട്ടവോട്ടിനുള്ള പരാതി

ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം വോട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരെങ്കിലും കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍, ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ വിവരം അറിയിക്കാവുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :