ഒരു മാസത്തെ ശമ്പളം പിടിക്കും, നൽകാൻ കഴിയാത്തവർ എഴുതി നൽകണം: തോമസ് ഐസക്

അപർണ| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (08:16 IST)
അതിജീവനത്തിന്റെ നാളുകളാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നും അത് നൽകാൻ സാധിക്കാത്ത സർക്കാർ ജീവനക്കാർ അക്കാര്യം എഴുതി നൽകണമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

നേരത്തേ മുഖ്യമന്ത്രി സാലറി ചാലഞ്ചിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരുമാസത്തെ ശമ്പളം നൽകാൻ സാധിക്കാത്തവർ എഴുതി നൽകണമെന്നും എഴുതി നൽകാത്തവരിൽ നിന്നു ശമ്പളം പിടിക്കുമെന്നും സർവീസ് സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തോമസ് ഐസക് അറിയിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ ജീവനക്കാരോടു സന്നദ്ധത ചോദിച്ചശേഷം അവർക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടാണ് യുഡിഎഫ് സംഘടനകളുടേത്. ഒരു മാസത്തെ ശമ്പളം നൽകുന്നില്ലെങ്കിൽ വേണ്ടെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നു ഫെറ്റോ സംഘടനകളും വ്യക്തമാക്കി.

ഇക്കാര്യത്തിൽ ഒറ്റയ്ക്കു തീരുമാനം എടുക്കാനാവില്ലെന്നും ജീവനക്കാർ ഉന്നയിച്ച കാര്യം മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ശ്രദ്ധയിൽപെടുത്താമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജീവനക്കാരിൽ പലരും പ്രളയദുരന്തത്തിൽപെട്ടവരാണെന്നും അവരിൽനിന്ന് ഇനിയും പണം ഈടാക്കരുതെന്നും പ്രതിപക്ഷ സംഘടനാനേതാക്കൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :