കുത്തിയൊലിക്കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പിൽ ഗർഭിണിയും കുഞ്ഞും, തൊഴുത് നന്ദി അറിയിച്ച് അമ്മ

Last Updated: ശനി, 10 ഓഗസ്റ്റ് 2019 (15:18 IST)
പാലക്കാട് അട്ടപ്പാടിയിൽ കുത്തിയൊലിക്കുന്ന ഭവാനിപ്പുഴയുടെ മറുകരയിൽ കുടുങ്ങിയ കുടുംബങ്ങളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മറുകരയിൽ കുടുങ്ങിയ കുടുംബങ്ങൾ എട്ട് മാസം ഗർഭിണിയായ യുവതി കൂടെ ഉണ്ടായിരുന്നു. യുവതിയെ രക്ഷപെടുത്തുന്നത് ദുഷ്കരമായ പ്രവർത്തനം ആയിരുന്നിട്ട് കൂടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. പുഴക്ക് ഇക്കരെ എത്തിച്ച ഗര്‍ഭിണിയായ യുവതിയെയും കൈക്കു‍ഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ ഇത്തരത്തിൽ ഒട്ടേറെ ആളുകൾ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. പുഴക്കിരുവശവുമുള്ള രണ്ട് മരങ്ങളിൽ റോപ്പ് വലിച്ചുകെട്ടിയായിരുന്നു മിഷൻ. ശ്വാസമടക്കിപ്പിടിച്ചാണ് പുഴക്ക് അക്കരെ ഇക്കരെ ഉള്ളവര്‍ കാഴ്ച കണ്ടു നിന്നത്.

പുഴയിൽ വെള്ളം കയറുന്നതിനാൽ ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം ഇവര്‍ ആദ്യം അനുസരിച്ചിരുന്നില്ല. ഭവാനിപ്പുഴയുടെ തീരത്താണ് ഇവരുടെ വീട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :