'ഭാഷയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ 50 കൊല്ലം മുമ്പേ തുടങ്ങണമായിരുന്നു'

തിരുവനന്തപുരം| Last Modified ശനി, 23 ഓഗസ്റ്റ് 2014 (19:35 IST)
മലയാളം ഒന്നാം ഭാഷയും ഭരണ ഭാഷയുമാക്കേണ്ടതിന്റെ നടപടികള്‍ 50 കൊല്ലങ്ങള്‍ക്കു മുമ്പേ ആരംഭിക്കേണ്ടതായിരുന്നുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്. പരിഷ്‌ക്കരിച്ച സര്‍വ വിജ്ഞാനകോശത്തിന്റെ എട്ടാം വാല്യത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

1956 ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപംകൊണ്ടിട്ടും 2012 ല്‍ മാത്രമാണ് ഒരു മലയാളം യൂണിവേഴ്സിറ്റി പ്രവര്‍ത്തനമാരംഭിക്കുവാന്‍ നമുക്ക് കഴിഞ്ഞതെന്നു മന്ത്രി പറഞ്ഞു. ഭാഷാ നിയമം നടപ്പിലാക്കുമ്പോള്‍ ഇവിടത്തെ സാഹചര്യത്തില്‍ എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുള്ളൂ. നിയമസഭാ നടപടിക്രമങ്ങളിലുള്ള സമയത്തിന്റെ അപര്യാപ്തത മൂലമുള്ള പ്രശ്‌നം മാത്രമാണ്. ഭാഷാനിയമം നടപ്പിലാക്കുന്നതിന് ചെറിയ താമസമുണ്ടാകുന്നതെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു.

എല്ലാവരും പറഞ്ഞതുപോലെ പദവി ലഭിച്ചതിലൂടെ മലയാളത്തിന് ലഭിക്കുമെന്ന് പറഞ്ഞുകേട്ട 100 കോടി രൂപയില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും കെ.സി.ജോസഫ് പറഞ്ഞു. എഴുത്തുകാരന്‍ ബെന്യാമിന്‍ മന്ത്രിയില്‍ നിന്നും സര്‍വ്വവിജ്ഞാനകോശത്തിന്റെ പരിഷ്‌ക്കരിച്ച പ്രതി ഏറ്റുവാങ്ങി. ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, സാഹിത്യ അക്കാദമി അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ എം ആര്‍ തമ്പാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :