ലക്ഷ്യം ശരത്‌ലാൽ, ആദ്യം വെട്ടിയത് കൃപേഷിനെ; കൊലയാളികൾ 8 പേരും ശരത്തിനെ തുരുതുരാ വെട്ടി

Last Updated: വെള്ളി, 22 ഫെബ്രുവരി 2019 (16:58 IST)
കാസർഗോഡ് പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിലെ ഗുഢാലോചന പുറത്തുവരുന്നു. അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരനുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടന്നതെന്ന് വ്യക്തം.

കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയും സുരേഷും ചേർന്ന് നടത്തിയ ആലോചനയ്ക്കൊടുവിലാണ് ശരതിനെ കൊല്ലാൻ തീരുമാനിച്ചത്. ഇതിനായി ശരത്തിന്റെ നിരീക്ഷിച്ചു.

കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ 8 പേരടങ്ങുന്ന സംഘം ഒളിച്ചു നിന്നു. ശരതും കൃപേഷും സ്ഥലത്തെത്തിയപ്പോൾ ചാടി വീണു. എന്നാൽ, സംഘത്തെ കണ്ട ശരത് ബൈക്ക് നിർത്താൻ തയ്യാറായില്ല. ഇതോടെ ഇവർ ബൈക്ക് ചവുട്ടി വീഴ്ത്തുകയായിരുന്നു.

ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടത് കൃപേഷിന്റെ തലയ്ക്ക്. മരണവെപ്രാളത്തിൽ കൃപേഷ് മുന്നിലേക്ക് ഓടി. കൊലയാളി സംഘം കൃപേഷിനെ ഉപേക്ഷിച്ച് ശരതിനു നേരെ തിരിഞ്ഞു. എതിർക്കാൻ ശ്രമിച്ചെങ്കിലും ആയുധങ്ങളുമായി മുന്നിൽ നിൽക്കുന്നവർക്കിടയിൽ ഒരു നിരായുധൻ എങ്ങനെ പിടിച്ച് നിൽക്കും.

സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. കൃപേഷിനെ ഇല്ലാതാക്കാൻ കൊലയാളി സംഘത്തിനു ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് സൂചന. ശരത് ലാലിനെ മാത്രം കൊല്ലാനായിരുന്നു നീക്കം. എന്നാൽ, ഇരുവരും ഒരുമിച്ചെത്തിയത് കൃപേഷിന്റെ ജീവനു കൂടി ആപത്താവുകയായിരുന്നു.

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തു വച്ച ഒരു സംഘം മാരകമായി ആക്രമിച്ച സംഭവത്തില്‍ കൃപേഷ് പങ്കാളായായിരുന്നില്ല. കേസിലെ ഒന്നാം പ്രതി ശരത് ലാല്‍ ആയിരുന്നു. പക്ഷേ, കേസ് വന്നപ്പോൾ കൃപേഷിനേയും പ്രതി ചേർത്തു. ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ആള്‍ ആയതുകൊണ്ട് കൃപേഷിന്റെ പേരും പാര്‍ട്ടിക്കാര്‍ പൊലീസിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.

എന്നാല്‍, അക്രമം നടക്കുന്ന സ്ഥലത്ത് കൃപേഷ് ഉണ്ടായിരുന്നില്ല. ഈ വിവരം അന്വേഷണത്തില്‍ മനസിലാക്കിയതോടെയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ നിന്നും കൃപേഷിനെ ഒഴിവാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :