പാർവതിയുടെ പരാതിയിൽ ഒറ്റദിവസം കൊണ്ട് അറസ്റ്റ്! - സൈബര്‍ പൊലീസിന് നടുവിരല്‍ സല്യൂട്ട് നൽകി യുവതി

അന്ന് എന്റെ പരാതിയിൽ ഫേസ്ബുക്ക്‌ തെറിവിളികൾക്കൊന്നും നടപടി എടുക്കാനുള്ള വകുപ്പില്ലെന്നു പൊലീസ് പറഞ്ഞു, പക്ഷേ ഇന്ന് പാർവതിയുടെ കേസിൽ നേരെ മറിച്ച്?

aparna| Last Updated: വെള്ളി, 29 ഡിസം‌ബര്‍ 2017 (12:36 IST)
കസബയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിക്ക് നേരെ സൈബർ ആക്രമണം നടന്നിരുന്നു. ആക്രമണം അതിരുകടന്നപ്പോൾ പാർവതി പൊലീസിൽ പരാതിയും ന‌ൽകി. പാർവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റദിവസം കൊണ്ടാണ് പൊലീസ് പ്രതികളിൽ രണ്ട് പേരെ പിടികൂടിയത്.

പാർവതി സെലിബ്രിറ്റി ആയതുകൊണ്ട് നടപടി ഒറ്റദിവസം കൊണ്ട് ഉണ്ടായെന്നും പാവപ്പെട്ട, സാധാരണക്കാരക്ക് ഇതുവരെ നീതി കിട്ടിയിട്ടില്ലെന്നും ആരോപിച്ച് കേരള സൈബർ സെല്ലിനെതിരെ ആഞ്ഞടിച്ച് യുഅവ്തി രംഗത്ത്. സമാനമായ കേസുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചുകൊണ്ടാണ് നിമ്മി എന്ന പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.

നിമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

പാർവ്വതിയോട് എനിക്ക് ബഹുമാനമുണ്ട്. സേഫ്സോൺ കളിക്കാരുടെ ഇടയിൽ നിന്നുകൊണ്ട് തന്റെ നിലപാട് പറയുകയും, മലയാളി ആണത്ത ആക്രമണങ്ങളിൽ പതറാതെ ആ നിലപാടിൽ ഉറച്ചു നിന്ന് പൊരുതുകയും ചെയ്യുന്നത് ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനപൂർണ്ണമാണ് ഞാൻ നോക്കി കാണുന്നത്. എന്റെ ഫോണിൽ ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പല വിഷയങ്ങളും എഴുതാതെ വിട്ടിട്ടുണ്ട്. അതുകൊണ്ട് OMKV പോസ്റ്റിനൊക്കെ 'ലവ്' അടിച്ചു ആവേശം കൊണ്ടു.

ഇപ്പോൾ ഇതെഴുതുന്നത് പാർവതി പരാതി കൊടുത്തപ്പോഴേക്കും ഉടനടി നടപടി എടുത്ത കേരളാ പോലീസിന്റെ ശുഷ്കാന്തി കണ്ടുകൊണ്ടാണ്. കുറച്ച് മാസങ്ങൾക്കുമുൻപ് ആർ എസ് എസിനെതിരെ എഴുതിയതിന്റെ പേരിൽ എനിക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. കൂത്തിച്ചി, പരവെടി വിളിയും, കൊലവിളിയും ഒക്കെ വാരിക്കൂട്ടി കൊച്ചി സൈബർ സെല്ലിന് ഒരു പരാതിയും കൊടുത്തു ഞാൻ. പരാതി കൊടുക്കാൻ ചെന്ന അനുഭവം എല്ലാം മുൻപെഴുതിയിട്ടുള്ളതാണ്.

ഫേസ്ബുക്ക്‌ തെറിവിളികൾക്കൊന്നും നടപടി എടുക്കാനുള്ള വകുപ്പില്ലെന്നു വരെ പോലീസ് ഏമാൻ പറഞ്ഞു(. പിന്നെ എന്ത് മാങ്ങാ തൊലിക്കാണ് സൈബർ സെല്ലും, ഈ പറയണ സ്ത്രീ സുരക്ഷാ ബോർഡുകളും ??) പെൺകുട്ടികൾ കുറച്ച് കൂടി 'ജാഗരൂകർ' ആകേണ്ടതിനെ കുറിച്ചും, മുസ്ലീങ്ങൾ എങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്നത് (!) എന്നതിനെക്കുറിച്ചും ഒക്കെ എനിക്ക് ക്ലാസ്സ്‌ എടുത്ത ഏമാൻ അവസാനം ചോദിച്ചത് 'സവർക്കറെ വായിച്ചിട്ടുണ്ടോ?' എന്നാണ്.

അതിന് ശേഷമാണ് ജനം ടി വി എന്നെ ഭീകരവാദി ആക്കി ചിത്രീകരിച്ചുകൊണ്ട് ന്യൂസ്‌ ഇറക്കിയത്. കോളേജിൽ ഫ്രീ ഹാദിയ പ്രൊട്ടസ്ററ് നടത്തിയതിന്റെ ചിത്രമാണ് അവരതിൽ ഉപയോഗിച്ചത്. ആ ന്യൂസ്‌ ചെയ്ത ശ്രീകാന്ത് എന്ന പട്ടിത്തീട്ടത്തോടും, വിസർജനത്തോടും നിയമപോരാട്ടം നടത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതു കൊണ്ട്, ഒരു വക്കീൽ നോട്ടീസിന്മേൽ അതും സമാപ്തി അടഞ്ഞു.

ഒരു വിദ്യാർഥിനിക്കുനേരെ, സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് നേരെ നടന്ന വയലൻസിന് ഇന്നേ ദിവസം വരെ ഒരു നടപടിയും കൈക്കൊള്ളാഞ്ഞ പോലീസ്, ഒരു സെലിബ്രിറ്റിയുടെ പരാതിയിന്മേൽ ഉടനടി നടപടി എടുത്തു. നീതിയും, ന്യായവും എല്ലാം എന്നെ പോലെ ഉള്ളവർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ഒന്നാണെന്നതിനു ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ടി വരില്ല. കേരള സൈബർ പൊലീസിന് നടുവിരൽ സല്യൂട്ട് !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :