കലാഭവൻ മണിയെ സ്നേഹിക്കുന്നവരുടെ ചങ്ക് തകർന്ന ദിവസം, മറക്കില്ല ഈ അവഗണന; മറക്കാനാകില്ല ഒരു മലയാളിക്കും!

അന്ധനായ രാമുവോ, കരുമാടിക്കുട്ടനോ ഒന്നുമല്ല കലാഭവൻ മണിയുടെ മികച്ച കഥാപാത്രം? എന്തിനായിരുന്നു ഈ അവഗണന?; മണിയെ സ്നേഹിക്കുന്നവരുടെ ചങ്ക് തകർന്ന ദിവസം!

aparna shaji| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (14:08 IST)
കേരളത്തിലെ കലാഭവൻ മണിയെ സ്നേഹിക്കുന്ന കോടി ജനങളുടെ ചങ്കു തകർന്ന ദിവസമായിരുന്നു ഇന്നലെ. കലാഭവൻ മണി എന്ന വലിയ കലാകാരൻ വിട പറഞ്ഞുപോയത് ഇന്നും പലർക്കുംതാങ്ങാനാവാത്ത സത്യമാണ്. ഈ സമയത്ത് മരണപ്പെട്ട അതുല്യ പ്രതിഭകളെ ചലച്ചിത്രമേളയിൽ ആദരിക്കുന്ന വേളയിൽ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളെ ക്ഷണിച്ചപ്പോൾ കലാഭവമാണിയുടെ കുടുംബാംഗങ്ങളെ മാറ്റി നിർത്തിയതിൽ മറക്കാനാവാത്ത മറ്റൊരു നൊമ്പരം കൂടി ആയി.

കലാഭവൻ മണിയുടെ കുടുംബാംഗങ്ങളെ ചലച്ചിത്രമേളയിൽ ക്ഷണിക്കാതിരുന്നത് ചർച്ചയായി മാറിയിരിക്കുകയാണ്. നാഷണൽ അവാർഡ് കിട്ടിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സംവിധായകൻ വിനയനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണ് പ്രദര്ശിപ്പിക്കാതിരുന്നത് എന്ന് തീർത്തും ഊഹിക്കാവുന്നതേ ഉള്ളുവെന്ന് സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നുണ്ട്. മലയാളികൾക്ക് ഒരിക്കലും ഈ അവഗണന മറക്കില്ലെന്നും ചിലർ പറയുന്നു. മറക്കാൻ മലയാളികൾക്ക് കഴിയില്ല എന്നതാണ് സത്യം. സംവിധായകൻ വിനയനും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

വിനയന്റെ വാക്കുകളിലൂടെ:

ഇന്നലെ ആയിരുന്നു കലാഭവൻ മണിക്ക്‌ ആദരവു കൊടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഐ എഫ്‌ എഫ്‌ കെ യിൽ "ആയിരത്തിൽ ഒരുവൻ" എന്ന ചിത്രം പ്രദർശിപ്പിച്ചത്‌. ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗോവയിൽ നടത്തിയപ്പോൾ "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" എന്ന രണ്ടു ദേശീയ അവാർഡുകൾ നേടിയ ചിത്രമായിരുന്നു പ്രദർശിപ്പിച്ചതെങ്കിൽ - ഇവിടെ കേരളത്തിൽ ആ സിനിമയെ മിമിക്രി സിനിമാ എന്നു വിളിച്ചു കളിയാക്കിയവർ വീണ്ടും ആ സിനിമയെ പരിഹസിച്ചിരിക്കുന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ കമലിന്റെയും എക്സിക്കുട്ടീവ്‌ അംഗം ശ്രീ സിബി മലയിലിന്റെയും ഒക്കെ നോട്ടത്തിൽ അന്ധനായ രാമുവോ, കരുമാടിക്കുട്ടനോ ഒന്നുമല്ല കലാഭവൻ മണിയുടെ നല്ല കഥാപാത്രം. മറിച്ച്‌ ആയിരത്തിൽ ഒരുവൻ എന്ന സിബി മലയിൽ ചിത്രത്തിലെ കഥാപാത്രമാണ്‌ മികച്ചതെങ്കിൽ അതിനെ നമിക്കുന്നു. നടക്കട്ടെ. പക്ഷേ ഇത്തരം ചലച്ചിത്രമേളകളിൽ ഹോമേജ്‌ വിഭാഗത്തിൽ ആണെങ്കിൽ കൂടി ആ കലാകാരന്റെ ദേശീയ അവാർഡു നേടിയ ഏതെൻകിലും ചിത്രമുണ്ടങ്കിൽ അതാണു പരിഗണിക്കുക. ഈ പൊതുവായ കീഴ്‌വഴക്കം കലാഭവൻ മണിയുടെ കാര്യത്തിൽ പാലിക്കാതെ പോയത്‌ ആ ചിത്രത്തിന്റെ സംവിധായകൻ വിനയൻ ആയിപ്പോയതുകൊണ്ടാണ്‌ എന്ന് പല സിനിമാക്കാരും മാദ്ധ്യമ സുഹൃത്തുക്കളും എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു.

ശ്രീ കമലും സിബിമലയിലും ഒക്കെ നേൃത്വം നൽകുന്ന ചലച്ചിത്ര അക്കാദമിയെ സംബന്ധിച്ചിടത്തോളം അതു ശരിയായിരിക്കും എന്നെനിക്കും തോന്നി. അന്തരിച്ച പ്രിയൻകരിയായ നടി കൽപ്പനയുടെ മകളേയും പ്രിയനടൻ ജിഷ്ണുവിന്റെ പിതാവ് രാഘവേട്ടനെയും ഒക്കെ 12ആം തീയതി നടത്തിയ ചടങ്ങായ "പിൻനിലാവ്"എന്ന സ്മരണാഞ്ജലിയിലേക്ക് ക്ഷണിച്ചതു നല്ലതുതന്നെ. പക്ഷേ അവിടെയും മലയാളിയെ അൽഭുതപ്പെടുത്തിയ മഹാനായ കലാകാരൻ കലാഭവൻ മണിയുടെ കുടുംബത്തിൽ നിന്നും ആരെയും ക്ഷണിച്ചിരുന്നില്ല എന്നതിൽ നിന്നും ശ്രീ കമലിന്റേയും ചലച്ചിത്ര അക്കാദമിയുടെയും മനോഭാവം നമുക്കു വ്യക്തമാകുന്നു.

എന്തെല്ലാം ന്യായവാദങ്ങൾ ഇനി പറഞ്ഞാലും അതു ശരിയായ നടപടി ആയില്ല എന്ന് ഒറ്റവാക്കിൽ പറയട്ടെ. ജനിച്ചത് സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള അടിസ്ഥാന വർഗ്ഗ വിഭാഗത്തിൽ ആണെങ്കിലും അഭിനയത്തിലും സംഗീതത്തിലും എല്ലാം കലയുടെ ഉന്നതകുലത്തിലാണ് മണിയുടെ സ്ഥാനം എന്ന് അക്കാദമി ഭാരവാഹികൾ ഓർക്കേണ്ടതായിരുന്നു. പിന്നെ ജനകീയതയുടെ കാര്യത്തിൽ ആണെങ്കിൽ മറ്റൊരു കലാകാരനും കിട്ടിയിട്ടില്ലാത്ത, ഇനി മേൽ കിട്ടാനും സാദ്ധ്യതയില്ലാത്ത അത്രമേൽ വലിയ ജനസഞ്ചയത്തിന്റെ യാത്ര അയപ്പാണ് മണിയുടെ അന്ത്യയാത്രയിൽ ആ മനുഷ്യ സ്നേഹിക്കു ലഭിച്ചതെന്ന കാര്യവും ആരും മറക്കരുതായിരുന്നു.

അഭിനേതാവെന്ന നിലയിൽ സൗത്ത് ഇന്ത്യ മുഴുവൻ പ്രസിദ്ധനായ മണി നാടൻ പാട്ടിന്റെ മേഖലയിലും മറ്റാർക്കും എത്താൻ പറ്റാത്ത ഉയരങ്ങളിലെത്തി. അതും പട്ടിണിയോടും അവഗണനയോടും പടവെട്ടി. അങ്ങനെയുള്ള ഒരു കലാകാരന് ഇങ്ങനെ പേരിനുള്ള ഒരു സ്മരണാഞ്ജലി മതിയായിരുന്നോ ഈ ചലച്ചിത്രമേളയിൽ? അദ്ദേഹത്തിന്റെ പേരിൽ ഗേറ്റോ,ഹാളോ, സമ്മേളനമോ, നാടൻ പാട്ടോ എന്തു തന്നെ ആയാലും അധികപ്പറ്റാകുമായിരുന്നില്ല. ഏത് അക്കാദമി പറഞ്ഞാലും എ കെ ബാലനേ പോലൊരു പ്രബലനായ സാംസ്കാരിക മന്ത്രി ഉള്ള സ്ഥിതിക്ക് ഇങ്ങനെയൊന്നും ഉണ്ടാകാൻ പാടില്ലായിരുന്നു.

IFFK യിൽ ദേശീയഗാനം ആലപിക്കണം എന്ന സുപ്രീം കോടതി വിധിക്കെതിരേ സർക്കാരിനേയും, മന്ത്രിയേയും, ഇടതുപക്ഷമുന്നണി നേതാക്കളേയും ഒക്കെ കടത്തി വെട്ടി അഭിപ്രായം പറഞ്ഞ് ആളാകാൻ ശ്രമിച്ച അക്കാദമി ചെയർമാൻ ഇടതു മുന്നണിയേക്കൂടി സത്യത്തിൽ വെട്ടിലാക്കിയിരിക്കയാണ്. നിങ്ങളേ ശരിക്കറിയാവുന്ന ആളെന്ന നിലയിൽ, ഒരുമിച്ചു സംഘടനയിൽ പ്രവർത്തിക്കുകയും തെരഞ്ഞെടുപ്പിൽ മൽസരിക്കുകയും ഒക്കെ ചെയ്തവരെന്ന നിലയിൽ ഞാൻ പറയട്ടെ പ്രിയ സുഹൃത്തേ. നിങ്ങടെ മനസ്സിനു കുറച്ചുകൂടി വിശാലത വരേണ്ടിയിരിക്കുന്നു. പകപോക്കലും വിദ്വേഷവും ഒക്കെ മാറ്റി നിങ്ങടെ സ്ഥാനത്തിനൊത്ത് ഉയരാൻ ശ്രമിക്കു, ആശംസകൾ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :