കട്ജുവിനെ കണ്ടത് സൗമ്യ കേസുമായി ബന്ധപ്പെട്ടല്ല, അത് വ്യക്തിപരമായ കാര്യത്തിനാണെന്ന് ബി സന്ധ്യ

കട്ജുവിനെ കണ്ടത് സൗമ്യ കേസുമായി ബന്ധപ്പെട്ടല്ലെന്ന് ബി സന്ധ്യ

aparna shaji| Last Modified ഞായര്‍, 23 ഒക്‌ടോബര്‍ 2016 (14:39 IST)
ജസ്റ്റിസ് മാര്‍ക്കേണ്ഡേയ കാട്ജുവിനെ താന്‍ സന്ദര്‍ശിച്ചത് വ്യക്തിപരമായി മാത്രമാണെന്നും അത് സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്ന് എ ഡി ജി പി ബി. സന്ധ്യ വ്യക്തമാക്കി. കട്ജുവിനെ കണ്ടത് വിവാദമായതോടെയാണ് വിശദീകരണവുമായി എ ഡി ജി പി രംഗത്തെത്തിയിരിക്കുന്നത്.

സന്ദർശനത്തിനെതിരെ അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദ്. സുപ്രീം കോടതിയിൽ സംസ്‌ഥാന സർക്കാരിനുള്ള സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി തിങ്കളാഴ്ച വൈകിട്ടായിരുന്നു എ ഡി ജി പിയുടെ കൂടിക്കാഴ്ച. കോടതിയിൽ കേസ് നടപടികൾ കഴിഞ്ഞതിനു ശേഷമായിരുന്നു സന്ധ്യയുടെ സന്ദർശനം. ജസ്‌റ്റിസ് കട്‌ജു നേരത്തെ സംസ്‌ഥാന സർക്കാരിനു നിയമോപദേശം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ, സൗമ്യ കേസിൽ കോടതിവിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ജസ്‌റ്റിസ് കട്‌ജുവിന്റെ ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോർണി ജനറലിനെ സമീപിക്കാമെന്നുമാണു സർക്കാരിന്റെ നിയമോപദേശകർ നിലപാടെടുത്തത്.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയ വിധി തെറ്റാണെന്ന നിലപാടു കോടതിയില്‍ നേരിട്ടു ഹാജരായി വിശദീകരിക്കാന്‍ കട്ജുവിനോട് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

സന്ധ്യ സ്‌റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി കട്‌ജുവിനെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്‌തമല്ല. കേസില്‍ നിയമസഹായം അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും കാരണം വ്യക്തമല്ല. നിയമമന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നൽകുന്ന ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :