കതിരൂര്‍ മനോജ് വധം: പി ജയരാജന്‍ കീഴടങ്ങി, ജയിലിൽ നിന്നും ആശുപത്രിയിലേക്ക്​ മാറ്റി

 കതിരൂര്‍ മനോജ് വധക്കേസ് , പി ജയരാജന്‍ , സിപിഎം , യുഎപിഎ , ജാമ്യഹര്‍ജി
കണ്ണൂര്‍| jibin| Last Modified വെള്ളി, 12 ഫെബ്രുവരി 2016 (17:55 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ തലശേരി സെഷന്‍ കോടതിയില്‍ കീഴടങ്ങിയ സിപിഎം ജില്ലാസെക്രട്ടറി പി ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടപടി.

ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ തലേശരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. മാര്‍ച്ച് 11 വരെ റിമാന്‍ഡ്​ ചെയ്​ത ജയരാജനെ കണ്ണൂർ ജയിലിലേക്ക്​ അയക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുള്ളതിനാല്‍ റിമാന്‍ഡ് കാലാവധിയില്‍ അദ്ദേഹത്തെ സഹായിക്കാനായി ജയില്‍ ഒരു സാഹായി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. പതിനൊന്നുമണിയോടെ കോടതിയിലെത്തിയ ജരാജന്‍ കീഴടങ്ങുകയായിരുന്നു.

ചികിത്സയ്‌ക്ക് ശേഷം പരിയാരം മെഡിക്കൽ കോളജിൽ നിന്നു ഡിസ്ചാർജ് ആയ ജയരാജന്‍ എകെജി സഹകരണ ആശുപത്രിയുടെ ആംബുലൻസിൽ കോടതിയിലേക്ക് എത്തുകയായിരുന്നു. ആരോഗ്യനില മെച്ചമല്ലാത്തതിനാലാണ് ആംബുലൻസിൽ കോടതിയിലേക്ക് എത്തിയത്. പി ജയരാജന്‍ കീഴടങ്ങുന്ന സാഹചര്യത്തില്‍ കോടതിയില്‍ സിപിഎം സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ എത്തിയിരുന്നു.

മനോജ് വധക്കേസില്‍ ഭീകരവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട ജയരാജന്‍ കേസിലെ 25മത് പ്രതിയായതിനാല്‍ ഏത് നിമിഷവും അദ്ദേഹത്തെ സിബിഐ അറസ്‌റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്വയം കോടതിയില്‍ കീഴടങ്ങിയത്. കീഴടങ്ങിയ ശേഷം നിയമപോരാട്ടം തുടരാനും സുപ്രീംകോടതിയെ സമീപീക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് എല്ലാ സന്നാഹവും ഒരുക്കി. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും പുതിയ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :