‘നാണമില്ലാതെ നുണ പറയരുത്, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് ടിപിയെ കൊന്നു?’; കോടിയേരിക്ക് മറുപടിയുമായി കെകെ രമ

കോടിയേരിയുടെ വാക്കുകള്‍ നിഷേധിച്ച് രമ

അപര്‍ണ| Last Modified ഞായര്‍, 11 മാര്‍ച്ച് 2018 (10:18 IST)
ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി ടിപിയുടെ ഭാര്യ കെകെ രമ. നാണമില്ലാതെ നുണപറയുകയാണ് കോടിയേരി ഇപ്പോഴെന്ന് രമ ആരോപിച്ചു‍.

പാര്‍ട്ടിയില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകുന്നതില്‍ കോടിയേരിക്ക് വെപ്രാളമുണ്ടെന്നും കെകെ രമ ആരോപിച്ചു. ടിപി പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ എന്തിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് കെകെ രമ ചോദിക്കുന്നു.

പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ സി പി എമ്മിനോട് അടുക്കണമെന്ന് ടി പി ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നതായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സി പി എം നശിക്കണമെന്ന് ഒരിക്കലും ടി പി ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള മറുപടിയാണ് രമ ഇപ്പോള്‍ നല്‍കിയത്.

ഓര്‍ക്കാട്ടേരിയില്‍ സി പി എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി പി ചന്ദ്രശേഖരന്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും എതിരായിരുന്നു. സി പി എമ്മില്‍ നിന്ന് പുറത്താക്കിയതാണെങ്കിലും അടുക്കാന്‍ കഴിയുമ്പോള്‍ അടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ സി പി എം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ ആര്‍ എം പി നേതൃത്വമെന്ന് കോടിയേരി കുറ്റപ്പെടുത്തി.

സി പി എം വിരോധം എന്ന ഒറ്റ ആശയത്തിലാണ് ഇപ്പോള്‍ ആര്‍ എം പി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന്‍റെ കൂടാരത്തില്‍ ആര്‍ എം പിയെ കൊണ്ടുചെന്നെത്തിക്കാനാണ് ശ്രമം. ഇത് മനസിലാക്കിയ ആര്‍ എം പി പ്രവര്‍ത്തകര്‍ സി പി എമ്മിലേക്ക് തിരിച്ചെത്തുകയാണ്. അങ്ങനെയുള്ളവരെ എല്ലാവരെയും സി പി എമ്മിലേക്ക് സ്വാഗതം ചെയ്യുന്നു - കോടിയേരി വ്യക്തമാക്കി.

ബി ജെ പിയും കോണ്‍ഗ്രസുമാണ് സി പി എമ്മിന്‍റെ വര്‍ഗശത്രുക്കള്‍. എന്നാല്‍ ആര്‍ എം പിക്ക് ബി ജെ പിയും കോണ്‍ഗ്രസും ശത്രുക്കളല്ല. ഈ രാഷ്ട്രീയം ശരിയാണോ എന്ന് അവര്‍ ചിന്തിക്കണം - കോടിയേരി ആവശ്യപ്പെട്ടു.

ഇപ്പോള്‍ ആര്‍ എം പി എന്ന പാര്‍ട്ടി കെ കെ രമയുടെ മാത്രം പാര്‍ട്ടിയായി മാറി. ആര്‍ എം പി കോണ്‍ഗ്രസ് കൂടാരത്തിലെത്തണമെന്ന് ടി പി ചന്ദ്രശേഖരന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :