ജിഷയുടെ വീട്ടിൽ കണ്ടെത്തിയ രണ്ടാമത്തെ വിരലടയാളം ആരുടേത്, അമീറുലിന്റെ സുഹൃത്തെവിടെ; സംഭവദിവസം പെരുമ്പാവൂരിൽ എത്തിയ അഞ്ജാത സ്ത്രീ ആരായിരുന്നു? ചോദ്യങ്ങൾ ഇനിയും ബാക്കി

അമീറുൽ ജൂലൈ 13 വരെ റിമാൻഡിൽ

കൊച്ചി| aparna shaji| Last Modified വെള്ളി, 1 ജൂലൈ 2016 (10:50 IST)
വധക്കേസിലെ പ്രതി ഇസ്ലാമിനെ പെരുമ്പാവൂർ കോടതി ജൂലൈ 13 വരെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെയായിരുന്നു കസ്റ്റഡി കാലാവധി കഴിഞ്ഞത്. എന്നാൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണസംഘം അമീറുലിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.

കൊലപാതകം നടന്ന ദിവസം ജിഷയുടെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീ സാന്നിധ്യം ആരുടെതാണ്?, അമീറുലിന്റെതല്ലാതെ ജിഷയുടെ വീട്ടിൽ നിന്നും ലഭിച്ച അഞ്ജാത വിരലടയാളം ആരുടെതാണ്?, അമീറുലിന്റെ സുഹൃത്ത് അനാറുൾ ഇസ്ലാം എവിടെ?, കനാലിലെ കുളിക്കടവിൽ പ്രതിയെ അടിച്ച പരിസരവാസിയായ സ്ത്രീ ആരാണ്?, സംഭവ ദിവസം ജിഷ പോയതെവിടേക്ക്? തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

ജിഷയെ ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ചത് സുഹൃത്ത് അനാറുൾ ആണെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം അനാറുളിനായി അസമിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമീറുലിനെ ഓട്ടോക്കാരനും ജിഷയുടെ അയൽവാസി ആയ സ്ത്രീയും തിരിച്ചറിഞ്ഞു. എന്നാൽ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പ്രതിയെ തിരിച്ചറിഞ്ഞില്ല.

ജിഷ കൊല്ലപ്പെട്ട മുറിക്കുള്ളിൽ കണ്ടെത്തിയ മീൻ വളർത്തിയിരുന്ന വലിയ പ്ലാസ്റ്റിക്ക് ജാറിലാണ് ആരുടേതെന്നു തിരിച്ചറിയാൻ കഴിയാത്ത വിരലടയാളം പൊലീസ് കണ്ടെത്തിയത്. അമീറുൽപിടിക്കപ്പെടും വരെ ഇതു കൊലയാളിയുടെ വിരലടയാളമാണെന്നു സംശയിച്ചിരുന്നു. എന്നാൽ, അമീറുലിന്റെ വിരലടയാളവുമായി ഇതിന് സാമ്യമില്ല.

അതോടൊപ്പം ജിഷയോട് വൈരാഗ്യം തോന്നാൻ കാരണമെന്തെന്ന് ചോദിച്ചപ്പോൾ കുളിക്കടവിൽ വെച്ചുണ്ടായ തർക്കത്തിൽ ജിഷ ചിരിച്ചതാണെന്ന് അമീറുൽ പറഞ്ഞിരുന്നു. ഒരു സ്ത്രീ തല്ലിയപ്പോൾ ജിഷ ചിരിച്ചുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നുമായിരുന്നു പ്രതി പറഞ്ഞത്. എന്നാൽ ആ സ്ത്രീ ആരാണെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ വ്യക്തത വരുത്തിയിട്ടുമില്ല.

കൊല നടത്തുമ്പോൾ ധരിച്ചിരുന്ന മഞ്ഞ വസ്ത്രം സംബന്ധിച്ചു ചോദ്യം ചെയ്യലിനിടയിൽ പലതവണ അമീറുൽ മൊഴിമാറ്റിയതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ വസ്ത്രം പ്രതി ഒളിവിൽ താമസിച്ച കാഞ്ചീപുരത്തുണ്ടെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അസമിലാണെന്നു മൊഴിമാറ്റി. ഏറ്റവും ഒടുവിൽ അമീർ പറഞ്ഞത് അസമിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ വസ്ത്രം ഉപേക്ഷിച്ചെന്നാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :