ഫഹദും പാർവതിയും ചെയ്തത് തെറ്റ്? ബഹിഷ്കരിച്ചവർ അവാർഡ് തുക തിരിച്ച് നൽകണമെന്ന് ജയരാജ്

സ്മൃതി ഇറാനിക്ക് ഉളുപ്പുണ്ടോയെന്ന് അഭിലാഷ്

അപർണ| Last Modified വെള്ളി, 4 മെയ് 2018 (09:00 IST)
ഇന്നലെ നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങ് ഒരു വിഭാഗം ആളുകൾ ബഹിഷ്കരിച്ചത് തെറ്റായിപ്പോയെന്ന് മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ജയരാജ് അഭിപ്രായപ്പെട്ടു. പുരസ്ക്കാരം ബഹിഷ്കരിച്ചവർ അക്കൗണ്ടില്‍ വന്ന അവാര്‍ഡ് തുക തിരിച്ച് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ മന്ത്രി സ്മൃതി ഇറാനി ചിരിച്ചുകൊണ്ട് അവാര്‍ഡ് സമ്മാനിക്കാനായി എത്തില്ലായിരുന്നുവെന്ന് അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ വി.സി.അഭിലാഷ് തുറന്നടിച്ചു. മനോരമ ന്യൂസിന്റെ കൌണ്ടർ പോയിന്റിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.

യേശുദാസും ജയരാജും മുട്ടിലിഴയുന്നവരാണെന്ന് സംവിധായകൻ ഡോ. ബിജു പരിഹസിച്ചു.

മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം നേടിയ കെ.ജെ.യേശുദാസ്, മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ജയരാജ് തുടങ്ങിയവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത മലയാളികൾ. പ്രതിഷേധക്കാർ തയാറാക്കിയ കത്തിൽ ഒപ്പിട്ട ശേഷമാണ് യേശുദാസും ജയരാജും ചടങ്ങിനെത്തിയത്.

ഇത്തവണ ശ്രദ്ധേയമായത് കടുത്ത പ്രതിഷേധത്താലും ബഹിഷ്കരണത്താലുമാണ്. മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ ഉള്‍പ്പടെ 68 പേരാണ് പുരസ്കാര വിതരണം ബഹിഷ്കരിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :