ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിച്ചു

തിരുവനന്തപുരം| VISHNU.NL| Last Modified വ്യാഴം, 25 ഡിസം‌ബര്‍ 2014 (15:10 IST)
കള്ളക്കേസില്‍ കുടുക്കപ്പെട്ട് ഒമ്പതുമാസമായി മാലി ദ്വീപിലെ ജയിലില്‍ കഴിയുന്ന മലയാളി അധ്യാപകനും ഓണ്‍ലൈന്‍ എഴുത്തുകാരനുമായ ജയചന്ദ്രന്‍ മൊകേരിയെ മോചിപ്പിച്ചു. അദ്ദേഹത്തെ എയര്‍ ലങ്ക ഫ്ലൈറ്റില്‍ നാട്ടിലേക്ക് തിരിച്ചതായാണ് വിവരം. അധികം വൈകാതെ തന്നെ ജയചന്ദ്രന്‍ നാട്ടീലെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ് സൂചന.

നേരത്തെ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വാര്‍ത്ത പുറത്തു വന്നിരുന്നു. മുപ്പതാം തീയതിയോടെ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമെന്നാണ് അന്ന് കിട്ടിയ വിവരം.
2007 മുതല്‍ മാലി ദ്വീപില്‍ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഫാഫുഫിയലി അറ്റോളിലെ സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിക്കുന്ന ജയചന്ദ്രന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അറസ്റ്റിലായത്.

തുടര്‍ന്ന് ഒമ്പതു മാസമായി അദ്ദേഹം ജയിലിലായിരുന്നു. ക്ലാസ്മുറിയില്‍ മോശമായി പെരുമാറിയ ഒരു കുട്ടിയെ മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ച് ജയചന്ദ്രന്‍ അടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. മര്‍ദ്ദിച്ചതായും മറ്റ് കുട്ടികളുടെ മുന്നില്‍വെച്ച് തന്റെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിച്ചതായും കുട്ടി പരാതി നല്‍കി.

ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കുകയായിരുന്നു. കേന്ദ്ര, കേരള സര്‍ക്കാറുകളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ഓണ്‍ലൈന്‍ ലോകവും ജയചന്ദ്രന്റെ കുടുംബവും സുഹൃത്തുക്കളും നടത്തി വന്ന ശ്രമങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്ത്യന്‍ ഹൈ കമീഷന്‍ മുഖേനയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാലിദ്വീപ് പ്രസിഡന്റുമായി ബന്ധമുള്ള മലയാളി വ്യവസായി വഴിയും നടത്തിയ ശ്രമങ്ങള്‍ ഒന്നിച്ചതോടെ അതിവേഗം മോചനത്തിനുള്ള വഴി തുറക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :