അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഐഎഫ്എഫ്‌കെ; ഇന്ന് 16 ചിത്രങ്ങള്‍

AISWARYA| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2017 (07:42 IST)
ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. 65 രാജ്യങ്ങളില്‍ നിന്നായി 190 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബര്‍ 15 വരെ നീളുന്ന മേളയില്‍ കേരളത്തില്‍ നിന്ന് രണ്ടെണ്ണം ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ മല്‍സരവിഭാഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

അതേസമയം ഓഖി ചു‍ഴലിക്കാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് മേളയുടെ ഔപചാരിക ഉദ്ഘാടനം ഒ‍ഴിവാക്കിയിട്ടുണ്ട്. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമര്‍പ്പിച്ച് കൊണ്ട് ഉദ്ഘാടന ചിത്രമായ ഇന്‍സല്‍ട്ട് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന.

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദ ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്.

അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോ ഫോനിയ, മഹ്മല്‍ സലെ ഹാറൂണിന്റെ ഡ്രൈ സീസണ്‍ എന്നിവയാണ് റെട്രോസ്‌പെക്ടീവ്, കണ്ടംപററി വിഭാഗങ്ങളില്‍ നിന്നായി ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലായി 13 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക.

ഫെസ്റ്റിവെല്ലിന്‍റെ മുഖ്യ അതിഥിയായ ബംഗാളി നടി മാധവി മുഖര്‍ജിയും ഫെസ്റ്റിവെല്‍ ഗസ്റ്റ് ഹോണറായ നടന്‍ പ്രകാശ് രാജും നിശാഗന്ധിയില്‍ സന്നിഹിതരാകും. ഇന്ത്യന്‍ ഇന്ന് എന്ന വിഭാഗത്തില്‍ ഏ‍ഴും മലയാള സിനിമ എന്ന ഇനത്തില്‍ ഏ‍ഴും ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തും.

ഫെസ്റ്റിവല്ലിലെ പ്രധാന ചിത്രങ്ങള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ 11000 പാസ്സുകളാണ് ചിത്രം കാണാനായി അനുവദിച്ചിരിക്കുന്നത്. ചലച്ചിത്രസംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ദ്വിദിന ശില്‍പ്പശാല എന്നത് ഈമേളയുടെ മറ്റോരു പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :