അന്ന് അത് ചെയ്തിരുന്നുവെങ്കിൽ ജിഷ്ണു ഇന്ന് ജീവനോടെ ഉണ്ടാകുമായി‌രുന്നു!

രജനിയെ ഓർമയുണ്ടോ?

aparna shaji| Last Modified വ്യാഴം, 12 ജനുവരി 2017 (14:42 IST)
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സർക്കാർ ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചപ്പോൾ ദളിത് – സാമൂഹിക പ്രവര്‍ത്തകനായ ഒപി രവീന്ദ്രന്റെ മനസ്സി‌ലേക്ക് ഓടിയെത്തിയത് രജനി എസ് ആനന്ദ് എന്ന പെൺകുട്ടിയെ ആണ്. ‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇരയായി രജനി എസ് ആനന്ദ് ജീവനൊടുക്കിയപ്പോള്‍ സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളെ ഓർമിപ്പിക്കുകയാണ് ഒ പി രവീന്ദ്രൻ.

അടൂര്‍ എഞ്ചിനിയറിംഗ് കോളജില്‍ അധികൃതരുടെ പീഡനങ്ങളേറ്റ് ചെയ്ത രജനി എസ് ആനന്ദിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും കാണിക്കുന്ന അലംഭാവത്തെയും അതു തന്നെയായിരിക്കും ജിഷ്ണുവിനും സംഭവിക്കുകയെന്ന് സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കുകയാണ് രവീന്ദ്രൻ.

ഒ പി രവീന്ദ്രന്റെ വാക്കുകളിലൂടെ:

രജനി. എസ് ആനന്ദ്, അടൂർ എഞ്ചിനിയറിംഗ് കോളജിൽ നിന്ന് ജാതിവിവേചനങ്ങളുൾപ്പെടെയുള്ള പീഡനങ്ങളേറ്റ്, പഠനം മറ്റൊരു കോളജിലേക്ക് മാറ്റാൻ വേണ്ടിയാണല്ലോ എൻഡ്രൻസ് കമ്മീഷനറെ സമീപിച്ചത്. ടി സി കിട്ടില്ലെന്നും, മറ്റൊരു കോളജിലേക്ക് മാറാൻ കഴിയില്ലെന്നും തന്റെ പഠനം അവസാനിച്ചെന്നും തിരിച്ചറിഞ്ഞ ആ നിമിഷം തന്നെയാണ് അവൾ മൂന്നാം നിലയിൽ നിന്ന് തന്റെ ജീവനെടുത്ത് വലിച്ചെറിഞ്ഞത്.തുടർന്ന് ദിവസങ്ങളോളം തിരുവനന്തപുരം നഗരം വിറപ്പിച്ച വല്യേട്ടൻമാർ ( SFI) യു.ഡി.എഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും (സ്വാശ്രയ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാട്ടിയ ഇടത് സർക്കാറിന്റെ നയങ്ങളെ വിദഗ്ധമായി മറച്ചു പിടിച്ചു കൊണ്ട് ), അനിയൻമാർ (KSU) ബാങ്കുകൾക്കെതിരേയും സമരമഴിച്ച് വിട്ടു.പ്രതിഷേധങ്ങളറിയിച്ചു.

ഇതിനിടയിൽ രജനി എസ് ആനന്ദിന്റെ മരണത്തിനുത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, സ്വാശ്രയ സ്ഥാപനങ്ങളിൽ നടക്കുന്ന ജാതിവിവേചനങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്നും, രജനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ദളിത് സ്റ്റുഡന്റ്സ് മൂവ് മെൻറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഒരു മാസക്കാലം നീണ്ട ഒരു സമരം നടന്നിരുന്നു. ഇതിൽ ആദ്യത്തെ ഒൻപത് ദിവസം നിരാഹാരം കിടന്നത് ഈയുള്ളവനായിരുന്നു. പിന്നീട് എം.ബി.മനോജും മോഹന കൃഷണനും, വാസുവും, മുരുക രാജും..( ലിസ്റ്റ് അപൂർണം) സർക്കാർ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഖാലിദ് കമ്മീഷനെ ചുമതലപ്പെടുത്തിയെങ്കിലും, കുടുംബത്തിന് ഒരഞ്ച് പൈസ പോലും നഷ്ടപരിഹാരം അനുവദിച്ചില്ല.

ഖാലിദ് കമ്മീഷനിൽ ഹാജരായി (ഒരു വർഷത്തോളം ) രജനി എസ് ആനന്ദ് അനുഭവിച്ച ജാതിവിവേചനങ്ങളും അനീതികളും അക്കമിട്ട് നിരത്തി. ഒടുവിൽ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കപ്പെട്ടു. അതിന് മുകളിലൂടെ ഇടതും വലതും സർക്കാറുകൾ പലകുറി കൊടി വെച്ച് പറന്നു. പൊടിപിടിച്ചു കിടക്കുന്ന റിപ്പോർട്ട് ,വെള്ളറടയിലെ ഒറ്റമുറി വീടിന്റെ മുറ്റത്ത് നീതി കിട്ടാതെ മണ്ണടിഞ്ഞ രജനിയുടെ അനാഥമായ ഓർമകൾ പോലെ സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഇരുണ്ട മൂലകളിൽ ഇന്നും ഉണ്ടാകണം..!?

NB. ചില നഷ്ട പരിഹര പ്രഖ്യാപന വാർത്തകൾ കണ്ടപ്പോൾ ഓർത്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :