ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി, ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു; കനത്ത ജാഗ്രത

പെരിയാറിന്റെ തീരത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം

അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (08:00 IST)
സംസ്ഥാനത്ത് കനത്ത തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. 2, 3, 4 ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്.

40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടിയായി.

ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് ഗണ്യമായി കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ഇബി അതീവജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.

കനത്ത മഴ തുടരുന്നതിനാല്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. മഴ കനത്തതോടെ സംസ്ഥാനത്തെ 24 അണക്കെട്ടുകള്‍ തുറന്നു.

വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നുറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. റോഡുകളും പാലങ്ങളും പലേടുത്തും ഒലിച്ചു പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :