സംസ്ഥാനത്ത് മഴ കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

വ്യാഴാഴ്ച വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

Last Modified വ്യാഴം, 18 ജൂലൈ 2019 (08:13 IST)
സംസ്ഥ‌ാനത്ത് കാലവർഷം ശക്തം.എല്ലാ ജില്ലകളിലും കനത്തമഴയാണ്. ഇത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. 20 സെ. മി.ൽ കൂടുതൽ മഴയ്ക്ക് സാധ്യതയുളള ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടു പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി അതിതീവ്ര മഴ പെയ്യുന്നത് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവയിലേക്കു നയിക്കുമെന്നതിനാൽ സർക്കാർ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. താലൂക്ക്തലത്തിൽ കൺട്രോൾ റൂം തുറക്കും. മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയസാധ്യതയുള്ളതും കഴിഞ്ഞ പ്രളയത്തിൽ മുങ്ങിപ്പോയതുമായ പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം.

മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാൻ കടലിൽ പോകരുത്. വ്യാഴാഴ്ചവരെ മൂന്നുമുതൽ മൂന്നര മീറ്റർവരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന് ഇൻകോയിസ് മുന്നറിയിപ്പ് നൽകി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :