കൈവെട്ട് കേസില്‍ വിധി 23ന്

കൊച്ചി| VISHNU N L| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (14:07 IST)
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ വിധി ഈ മാസം 23ന് പ്രഖ്യാപിക്കും.
നേരത്തെ രണ്ട് ദിവസം മുമ്പ് വിധി പറയുമെന്ന് കരുതിയത്. എന്നാല്‍ കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് പറഞ്ഞ കോടതി വിധിപ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. എറണാകുളത്തെ എന്‍ഐഎ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
കേസില്‍ രഹസ്യ വിചാരണ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ആകെ 33 പ്രതികളാണുള്ളത്. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട കേസായിരുന്നതിനാല്‍ എന്‍ ഐ എ ആയിരുന്നു കേസ് അന്വേഷിച്ചത്.
2010 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ബിരുദ വിദ്യാര്‍ഥികളുടെ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈപ്പത്തി വെട്ടിയത്. പള്ളിയില്‍ ആരാധനയ്ക്ക് പോയി മടങ്ങുന്നതിനിടെയാണ് ജോസഫിന്റെ സഹോദരിയുടെയും ഭാര്യയുടെയും മുന്നില്‍ വച്ച കോടാലികൊണ്ട് കൈപ്പത്തി വെട്ടിമാറ്റിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :