കനത്തനാശം വിതച്ച് മഴ; കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിച്ചു, മൂന്ന് കുടുംബങ്ങളെ കാണാനില്ല

കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമായി ദുരന്തനിവാരണ സേന

അപർണ| Last Modified വ്യാഴം, 14 ജൂണ്‍ 2018 (11:36 IST)
കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മരണം. മഴവെള്ള പാച്ചിലിൽ ഒരാളും ഉരുൾപൊട്ടലിൽ രണ്ട് പേരും മരിച്ചു. കരിഞ്ചോലയില്‍ അബ്ദുൾ സലീമിന്റെ മകൾ ദിൽന(9)യാണ് മരിച്ചവരിൽ ഒരാൾ.

താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമൽ ഭാഗങ്ങളിലും ഉരുൾപൊട്ടി. കട്ടിപ്പാറയിലാണ് കനത്തനാശങ്ങൾ ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ മൂന്ന് കുടുംബത്തെ കാണാതായി. മൂന്ന് കുടുംബങ്ങളിൽ നിന്നായി 8 പേരെയാണ് കാണാതായിരിക്കുന്നത്.

മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾ​പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾ​പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നു.

ശക്തമായതോടെ താമരശേരി ചുരത്തിലും വൻഗതാഗതക്കുരുക്കാണുള്ളത്. വയനാട് - കോഴിക്കോട് ഗതാഗതം തടസമായി. പുല്ലൂരാംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.

ജലനിരപ്പ് ഉയർന്നതിനാൽ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. ദേശീയ ദുരന്ത​നിവാരണ​സേന ഇന്ന് കോഴിക്കോട്ട് എത്തുന്നുണ്ട്. ജില്ലാ കളക്ടറുടെ ആവശ്യ​പ്രകാരമാണ് സേന എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :