തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണം: തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് , തെരഞ്ഞെടുപ്പ് കമ്മീഷണര്‍  , കെ ശശിധരന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (12:58 IST)
തദ്ദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകാനിരിക്കെ നയമ വ്യക്തമാക്കി
തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിഷയം ഭരണഘടനാപരമായ ബാധ്യതയാണ്. ഈ സാഹചര്യത്തില്‍ ഒക്ടോബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും. സംവരണ മണ്ഡലങ്ങളിലും വാര്‍ഡുകളിലും മാറ്റമുണ്ടാകും. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

പഞ്ചായത്ത് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന മുസ്ലീംലീഗിന്റെ കടുത്ത നിലപാടാണ് അപ്പീല്‍ പോകാന്‍ കാരണം.

ചൊവ്വാഴ്‌ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടന്ന യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താനാണു സർക്കാർ ആഗ്രഹിക്കുന്നതെന്നും അതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിശ്ചയിച്ച സമയത്ത് തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷന് എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 15 ദിവസങ്ങൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി വീണ്ടു യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :