നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം രണ്ടുദിവസത്തിനകം

കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (09:21 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അവസാനമാകുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതലായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. എങ്കിലും കുറ്റപത്രത്തില്‍ പഴുതുകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.

കേസുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി ഉള്‍പ്പെടെ ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ദിലീപ് ഏഴാം പ്രതിയായേക്കുമെന്നാണ് സൂചന. സാങ്കേതികമായ ചില കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ഡിജിപി ബെഹ്റ പറഞ്ഞു. പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്.

കേസിലെ നിര്‍ണായകതെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴി. ഇതുപ്രകാരമുള്ള അന്വേഷണം തുടരും. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ് നടന്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :