കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി, തോമസ് ചാണ്ടിക്കായി ഹാജരാകും; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖ

ചെന്നിത്തല വെള്ളം കുടിക്കും?

aparna| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (10:10 IST)
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുമെന്ന് കോണ്‍ഗ്രസ് എം പിയും അഭിഭാഷകനുമായ വിവേക് തന്‍‌ഖ തന്റെ നിലപാട് വ്യക്തമാക്കി. ഭൂമി കൈയേറ്റ വിവാദത്തില്‍ ചാണ്ടിയുടെ രാജിക്കായി കോണ്‍ഗ്രസ് മുറവിളി കൂട്ടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എം പി തന്നെ മന്ത്രിക്കു വേണ്ടി ഹാജരാകുന്നതിനെതിരെ നേതാക്കള്‍ നേരത്തേ രംഗത്തു വന്നിരുന്നു.

കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ തന്‍ഖയെ ഫോണില്‍ വിളിച്ച് കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ഇതിന് ബന്ധമില്ലെന്നും അഭിഭാഷകന്‍ എന്ന നിലയില്‍ മാത്രമാണ്` താന്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ വിവേക് തന്‍‌ഖ എത്തുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ വിവേക് തന്‍ഖ ഇതിനോടകം ഇതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്.

തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് എം പി വരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒഴിവാക്കേണ്ടിയിരുന്നതാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു.

തനിക്ക് നീതി നിഷേധിക്കുകയാണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം. ഇടതുമുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ടിട്ടുപോലും തന്‍റെ വാദങ്ങളില്‍ ഉറച്ചുനിന്ന് മന്ത്രിസ്ഥാനത്ത് തുടരാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നത്.

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അതിനിടെയാണ് തോമസ് ചാണ്ടിയെ രക്ഷിക്കാനായി ഇപ്പോള്‍ കോണ്‍ഗ്രസ് എം പി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :