അഖ്‌ലാഖിനെ കൊന്ന ശക്തികളാണ് കേരള ഹൗസിന്റെ അടുക്കളയില്‍ കയറിയത്: പിണറായി

 ദാദ്രി കൊലപാതകം , പിണറായി വിജയന്‍ , സി പി എം , ഗോമാംസം , കേരള ഹൗസില്‍ റെയ്‌ഡ്
തിരുവനന്തപുരത്ത്| jibin| Last Updated: ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (10:39 IST)
ഗോമാംസത്തിന്റെ പേരില്‍ ദാദ്രിയിൽ മുഹമ്മദ്‌ അഖ്‌ലാഖിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കടന്നുകയറും. മലയാളിയുടെ ഭക്ഷണ വിഭവങ്ങളും തങ്ങള്‍ തീരുമാനിക്കുമെന്നാണ് ഈ നടപടിയിലൂടെ ഡല്‍ഹി പോലീസ് ഭീഷണിപ്പെടുത്തതെന്നും പിണറായി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:

ദാദ്രിയിൽ മുഹമ്മദ്‌ അഖ്‌ലാഖിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവർ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദൽഹി കേരള ഹൌസിൽ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം.

ഡൽഹിയിൽ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൌസിൽ അത് പാകം ചെയ്ത് വിൽക്കുന്നതിന് തടസ്സവുമില്ല.
വർഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദൽഹി പോലീസ് കേരള ഹൌസിൽ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. കേരള ഗവർമെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങൾ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ദൽഹി പോലീസ് നൽകുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങൾ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്. മുഹമ്മദ്‌ ആഖ്ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാൻ തങ്ങൾ മടിക്കില്ല എന്നാണു സംഘപരിവാർ ഇതിലൂടെ നൽകുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലിൽ ആക്കാനുള്ള ഇത്തരം ശ്രമങ്ങൾ അതിശക്തമായി ചെറുക്കപ്പെടണം.

"കേരള ഹൗസില്‍ ബീഫ് പരസ്യമായി വില്‍ക്കുന്നു, നമുക്ക് കാണാം " എന്ന് ഒരു സംഘപരിവാറുകാരൻ സോഷ്യൽ മീഡിയയിൽ പരസ്യ ഭീഷണി മുഴക്കിയയ ശേഷമാണ് ഡൽഹി പോലീസ് കേരള ഹൌസിൽ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്റെ തെളിവാണിത്. ഡൽഹിയിലെ മലയാളി സമൂഹത്തിൽ ഭീതി വിതച്ച സംഭവമാണിത്. പൌരന്റെ മൌലികാവകാശത്തിന്മേലും സംസ്ഥാന ഗവർമെന്റിന്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ സാധാരണ ജനജീവിതം ദുഷ്കരമാകും. ഈ വിഷയത്തിൽ ഉചിതമായ രീതിയിൽ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സർക്കാർ തയാറാകാത്തത് ആശ്ച്ചര്യകരമാണെന്നും- പിണറായി ഫേസ്‌ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :