ബിജെപിയിലെ ഉള്‍പ്പോര് മറ നീക്കി പുറത്തേക്ക്

ചെങ്ങന്നൂരില്‍ ബി ജെ പിക്ക് പാലം വലിക്കുമോ ബിഡി‌ജെ‌എസ്?

aparna| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (14:12 IST)
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാരഹിതമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി ജയിച്ചു കയറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ്. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചനകള്‍ ആരംഭിച്ചു. മഞ്ജു വാര്യര്‍ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച സിപി‌എം ഉചിത സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നാണ് അറിയുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി സി വിഷ്ണുനാഥ് തന്നെ വരാനാണ് സാധ്യത.

ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് വന്നതുമുതല്‍ ബിജെപി ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്ന പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. തൊട്ടു പുറകേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരും എംടി രമേശിന്റെ പേരും, ചില ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു. അതോടെയാണ് ശ്രീധരൻപിള്ള മത്സരിക്കാനില്ലെന്ന വാർത്ത പ്രചരിച്ചത്.

എന്നാല്‍ ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി താനാണ് ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ യോഗ്യനെന്ന് ശ്രീധരന്‍പിള്ള പറഞ്ഞുവെക്കുകയാണ്. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും പവര്‍ പൊളിറ്റിക്സിലല്ല തന്റെ താത്പര്യം എന്നും ഈ നേതാവ് പറയുമ്പോഴും ചെങ്ങന്നൂരില്‍ തന്നെയാണ് ശ്രീധരന്‍ പിള്ളയുടെ മനസ്സെന്ന് വ്യക്തം.

ആറായിരം വോട്ടുമാത്രമുണ്ടായിരുന്ന ബി ജെ പി കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ 40000ന് മുകളില്‍ വോട്ട് സ്വന്തമാക്കിയിരുന്നു. ഇത് സ്ഥാനാര്‍ഥിയായ പി എസ് ശ്രീധരന്‍‌പിള്ളയുടെ വ്യക്തിപ്രഭാവത്തിന് കിട്ടിയ അംഗീകാരം കൂടിയാണെന്നാണ് ബി ജെ പിയുടെ വാദം. എന്നാല്‍ തങ്ങളുടെ അണികളുടെ പ്രവര്‍ത്തനമാണ് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബി ജെ പിക്ക് സഹായകമായതെന്ന് ബി ഡി ജെ എസും പറയുന്നു.

എങ്ങനെയും ബി ഡി ജെ എസിനെ ഒപ്പം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാന ബി ജെ പിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിലവില്‍ എസ് എന്‍ ഡി പി ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അതും ബി ജെ പിയെ ആശങ്കയിലാഴ്ത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :