സംസ്ഥാന ബജറ്റ് ജനുവരിയിൽ ഉണ്ടാകില്ല; വരാന്‍ പോകുന്നത് ഗുരുതര നോട്ടുക്ഷാമമെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട്

സംസ്ഥാന ബജ്റ്റ് ഇനിയും വൈകും: തോമസ് ഐസക്

aparna shaji| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2016 (10:48 IST)
നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സംസ്ഥാന ബജറ്റ് അവതരണം ജനുവരിയിൽ ഉണ്ടാകില്ല. ജനുവരി ആദ്യം ബജ്റ്റ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ ജനുവരിയിൽ ബജറ്റ് അവതരണമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

നോട്ട് പ്രതിസന്ധിയും കേന്ദ്രസര്‍ക്കാരിന്റെ ബജറ്റും വിലയിരുത്തിയ ശേഷമായിരിക്കും സംസ്ഥാനത്തിന്റെ ബജറ്റ്. ജനുവരിയിലെ വരവും ചിലവും അറിഞ്ഞശേഷം മാത്രമായിരിക്കും ബജറ്റ്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ബജറ്റ് അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് മുമ്പ് നോട്ട് പ്രതിസന്ധി പഠിക്കണമെന്ന് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ധനമന്ത്രിക്ക് മുന്നറിയിപ്പ്
നൽകിയിരുന്നു.

അതേസമയം, ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. പണം അക്കൗണ്ടുകളിലേക്കു നൽകും. ബാങ്കിൽനിന്നു പണം നോട്ടുകളായി പിൻവലിക്കാൻ കഴിയുമോ എന്ന് അറിയില്ല. നോട്ട് ലഭ്യമാക്കേണ്ടതു കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യപ്പെടുന്നത്ര നോട്ടുകള്‍ നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഗുരുതര നോട്ടുക്ഷാമമാണ് വരാന്‍ പോകുന്നതെന്നും അഡീ ചീഫ് സെക്രട്ടറി കെ എം എബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മനോരമ ന്യൂസിനോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കേരളത്തിന് ആവശ്യമുള്ളത് 1,391 കോടി രൂപയാണ്. ഇതിൽ, 600 കോടി രൂപയേ ഉറപ്പ് നൽകാനാകൂവെന്നാണ് ആർബിഐ സംസ്ഥാനത്തെ അറിയിച്ചത്. മൂന്നാം തീയതി മുതൽ 13ആം തീയതി വരെയാണ് കേരളത്തിലെ ശമ്പള വിതരണം. നോട്ടുകള്‍ നല്‍കേണ്ടത് റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :