കൊച്ചിയിൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ; കൂട്ടുകാരന്റെ സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ

Last Modified വ്യാഴം, 11 ജൂലൈ 2019 (09:50 IST)
കൊച്ചിയിൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ ചവിട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. കുമ്പളം മാന്ദനാട്ട് വീട്ടിൽ വിദ്യന്റെ മകൻ അർജുന്റെ (20) മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൃത്യം നടത്തിയവർ മൃതദേഹം തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് അർജുന്റെ സുഹൃത്തിന്റെ സഹോദരനേയും മറ്റ് നാലു പേരെയും പനങ്ങാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ജൂലൈ 2 നാണ് അർജുനെ കാണാതായത്. ഇതെ തുടർന്ന് അർജുന്റെ പിതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പിൽ അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവരുടെ മൊഴിയിൽ നിന്നാണ് മൃതദേഹം അർജുന്റേതു തന്നെയെന്ന നിഗമനത്തിൽ എത്തിയതെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളുടെ സഹോദരനുമൊത്ത് അടുത്തിടെ അർജുൻ ബൈക്കിൽ സഞ്ചരിക്കേ കളമശേരിയിൽ ഉണ്ടായ അപകടത്തിൽ ആ യുവാവ് മരിച്ചിരുന്നു. ഇത് അപകടമല്ലെന്നും അർജുൻ ചെയ്ത് തെറ്റാണെന്നും ആരോപിച്ച് മരിച്ചയാളുടെ സഹോദരൻ അർജുനേയും കൊല്ലുമെന്ന് വെല്ലുവിളിച്ചിരുന്നു.

ജുലൈ 2ന് രാത്രി പത്തോടെ കുമ്പളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ട് അർജുനെ ഇയാൾ വീട്ടിൽ നിന്ന് വിളിച്ചു വരുത്തിയത്. 2 പേർ മർദിക്കുമ്പോൾ മറ്റു 2 പേർ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോൾ 4 പേരും ചേർന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാൻ മുകളിൽ കോൺക്രീറ്റ് കട്ടകൾ ഇവർ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :