കെ സുധാകരന്‍റെ ആരോഗ്യനില തൃപ്തികരം; ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധത്തിരയില്‍ കണ്ണൂര്‍

കെ സുധാകരന്‍, സി പി എം, കണ്ണൂര്‍, ശുഹൈബ്, പിണറായി, ചെന്നിത്തല, ജയരാജന്‍, K Sudhakaran, Pinarayi, Chennithala, Jayarajan, CPM, Kannur
കണ്ണൂര്‍| BIJU| Last Modified വ്യാഴം, 22 ഫെബ്രുവരി 2018 (14:47 IST)
ശുഹൈബ് കൊലക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. കളക്‍ടറേറ്റ് പടിക്കലാണ് സുധാകരന്‍ നിരാഹാരം അനുഷ്ഠിക്കുന്നത്.

സുധാകരന്‍റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. കോണ്‍ഗ്രസ് പാര്‍ട്ടി ചുമതലപ്പെടുത്തിയ മെഡിക്കല്‍ സംഘമാണ് സുധാകരനെ പരിശോധിച്ചത്. നേരത്തേ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിശോധനയ്ക്കായി എത്തിയ മെഡിക്കല്‍ സംഘത്തെ സുധാകരന്‍ മടക്കി അയച്ചിരുന്നു.

നിരാഹാരം തുടങ്ങി ആദ്യ ദിവസങ്ങളില്‍ സുധാകരന്‍റെ ആരോഗ്യനില ആരാഞ്ഞ് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അയച്ചിരുന്നില്ല. അപ്പോള്‍ ഇല്ലാതിരുന്ന ആശങ്ക ഇപ്പോള്‍ വേണ്ട എന്നാണ് സുധാകരന്‍റെ നിലപാട്. ഇനി ആ സൌജന്യസേവനം വേണ്ടെന്നും സുധാകരന്‍ പറയുന്നു.

സുധാകരന്‍റെ സമരപ്പന്തലിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം എന്നുപറയാം. സര്‍ക്കാരിനെതിരായ ശക്തമായ പ്രതിഷേധമാക്കി മാറ്റിത്തീര്‍ക്കാനും സമരപരിപാടികള്‍ നടത്താനും ശുഹൈബ് വധം കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിക്കുകയാണ്.

കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളെല്ലാവരും കണ്ണൂരില്‍ ക്യാമ്പ് ചെയ്താണ് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശുഹൈബിന്‍റെ കുടുംബത്തെ സഹായിക്കാനായി കണ്ണൂരിലെ 110 കേന്ദ്രങ്ങളില്‍ ഫണ്ട് പിരിവും ആരംഭിച്ചു.

ഉമ്മന്‍‌ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, വി എം സുധീരന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ്, എം ഐ ഷാനവാസ് തുടങ്ങിയ നേതാക്കളെല്ലാം കണ്ണൂര്‍ കേന്ദ്രമാക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ശുഹൈബ് വധത്തില്‍ സി പി എം പ്രതിക്കൂട്ടിലായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :