പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാറിന് വീണ്ടും വിലക്ക്; ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടെന്ന് ജില്ല ജഡ്‌ജി

തല്‍സ്ഥിതി തുടരും; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിന് വിലക്ക്

തിരുവനന്തപുരം| Last Updated: ബുധന്‍, 30 നവം‌ബര്‍ 2016 (10:58 IST)
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടെന്ന് തിരുവനന്തപുരം ജില്ല ജഡ്‌ജി ഉത്തരവിട്ടു. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ആണ് മരവിപ്പിച്ചത്.

ഹൈന്ദവസംഘടനകളുടേത് അടക്കമുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് മരവിപ്പിച്ചത്. ഉത്തരവ് മരവിപ്പിച്ചതിനെ തുടര്‍ന്ന് ക്ഷേത്രമുറ്റത്ത് ഹൈന്ദബസംഘടനകള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു.
ക്ഷേത്രത്തിനു മുന്നിലെ റോഡ് ഉപരോധവും അവസാനിപ്പിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്നു രാവിലെ ക്ഷേത്രത്തിലെത്തിയ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചിരുന്നു.
എന്നാല്‍, സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് എതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ചുരിദാറിന് മുകളില്‍ മുണ്ടു ചുറ്റി മാത്രമായിരുന്നു ഇതുവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിച്ചിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിയ രാജി എന്നയാള്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :