വീണ്ടും ശൈശവ വിവാഹം; തൃശ്ശൂരിൽ എട്ടാം ക്ലാസുകാരിയെ വിവാഹം ചെയ്തത് പതിനാറുകാരൻ

ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്.

Last Modified ബുധന്‍, 26 ജൂണ്‍ 2019 (14:48 IST)
സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. തൃശ്ശൂര്‍ ജില്ലയിലെ വനമേഖലയായ അതിരപ്പിള്ളി വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് 14 വയസ്സുകാരിയെ 16 വയസ്സുകാരന്‍ വിവാഹം ചെയ്തത്. ആദിവാസി ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം.

ചാലക്കുടി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികൂടിയായ പെണ്‍കുട്ടി ക്ലാസില്‍ വരാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നത്. വാഴച്ചാലില്‍നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാവ് മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിവാഹം നടന്നത്. എട്ടാംക്ലാസില്‍നിന്ന് ഒമ്പതാം ക്ലാസിലെത്തിയ പെണ്‍കുട്ടി ഈ അധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല.

സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :