ചെങ്ങന്നൂരിൽ എൽ ഡി എഫ് മുന്നേറ്റം; കോൺഗ്രസ് സജി ചെറിയാന് വോട്ട് മറിച്ചെന്ന് ശ്രീധരൻപിള്ള

കോൺഗ്രസ് സി പി എമ്മിന് മറിച്ചുകൊടുത്തു: ശ്രീധരൻപിള്ള

അപർണ| Last Modified വ്യാഴം, 31 മെയ് 2018 (09:34 IST)
കേരള രാഷ്ട്രീയം കാത്തിരുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുന്നേറുകയാണ്. മൂന്ന് മുന്നണികളെയും ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യു ഡി എഫിന്റെ കോട്ടയായ മാന്നാറും പാണ്ടനാടും എൽ ഡി എഫിന്റെ സ്ഥാനാർത്ഥി കീഴടക്കിയതിന്റെ അമ്പരപ്പിലാണ് കോൺഗ്രസ്.

ഇരു പഞ്ചായത്തുകളിലും കോൺഗ്രസ് തങ്ങളുടെ വോട്ട് സജി ചെറിയാന് മറിച്ചുനൽകിയെന്ന് ബിജെപി സ്ഥാനാർത്ഥി പി എസ് ശ്രീധരൻ പിള്ള ആരോപിച്ചു. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ കുതിച്ചുമുന്നേറണമെങ്കിൽ കോൺഗ്രസ് അറിയാതെ ഒന്നും സംഭവിക്കില്ലെന്നാണ് ശ്രീധരൻപിള്ള പറയുന്നത്.

മാന്നാർ പഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സജി ചെറിയാന് ലഭിച്ച വൻ മുന്നേറ്റം യു ഡി എഫിനെ ഞെട്ടിച്ചിരിക്കുകയാണ്. യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് കാലിടറുന്ന കാഴ്ചയാണ് ഇത്തവണ കാണുന്നത്.

യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന മാന്നാറും പാണ്ടനാടും യുഡി‌എഫിനെ കൈവിട്ട കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എൽ ഡി എഫിന്റെ അപ്രതീക്ഷിതമായ മുന്നേറ്റും അണികൾക്കിടയിലും ആവേശം പകർത്തുകയാണ്.
പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ലഭിക്കുന്നത്.

യു ഡി എഫിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ എൽ ഡി എഫ് ആദ്യ ലീഡ് ഉയർത്തിയത് യു ഡി എഫിന് ക്ഷീണമായിരിക്കുകയാണെന്ന് വ്യക്തം. പതിമൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ചെങ്ങന്നൂരിന്റെ നായകൻ ആരാണെന്ന് പത്തരയോടെ അറിയാനാകും. 12 മണിയോടെ പൂർണ്ണ ഫലവും ലഭ്യമാകും.

മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി സ്ഥാനാര്‍ഥികളായ ഡി. വിജയകുമാറും സജി ചെറിയാനും പി.എസ്. ശ്രീധരന്‍പിള്ളയും.

പതിനാല് മേശകളിലായാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 42 ഉദ്യോഗസ്ഥരാണ് ഒരേസമയം വോട്ടെണ്ണലിൽ ഉണ്ടായിരിക്കുക. പോസ്‌റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക മേശ സജ്ജീകരിക്കും. രാവിലെ ആറിന് തന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :