വീട്ടമ്മയെ കൊന്നു കടപ്പുറത്തു കുഴിച്ചിട്ടു; കാമുകന്‍ പിടിയില്‍

ചാവക്കാട്| Sajith| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (11:23 IST)
ഒന്നര വര്‍ഷം മുമ്പ് കാണാതായ വീട്ടമ്മയെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇവരുടെ 37 കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെളിയങ്കോട് സ്വദേശി ചാടീരകത്ത് റഫീഖ് ആണു പൊലീസ് വലയിലായത്. 2014 ഓഗസ്റ്റ് 30 നു ചേലക്കരയില്‍ നിന്നു കാണാതായ വെങ്ങാനെല്ലൂര്‍ ഏച്ചാടിഅച്ചുപുളിക്കല്‍ മുഹമ്മദ് ബഷീറിന്‍റെ ഭാര്യ സീനത്ത് എന്ന 39 കാരിയായ വീട്ടമ്മയുടെ മൃതദേഹ അവശിഷ്ടങ്ങളാണു കണ്ടെത്തിയത്.

2010 ല്‍ മത്സ്യതൊഴിലാളിയായ റഫീഖുമായി സ്വകാര്യ ആശുപത്രിയിലെ തൂപ്പുകാരിയായ സീനത്ത് പരിചയത്തിലായി. ഇവര്‍ റഫീഖില്‍ നിന്ന് പലപ്പോഴായി രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങുകയും ചെയ്തു. എന്നാല്‍ ഇത് തിരികെ നല്‍കാന്‍ സീനത്ത് തയ്യാറായില്ല.

ഇടയ്ക്ക് കടപ്പുറത്തെത്തിയ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും റഫീഖിന്‍റെ അടിയേറ്റ് സീനത്ത് മരിക്കുകയും ചെയ്തു. പകല്‍ സമയത്ത് നടന്ന ഈ കൊലപാതകത്തിനു ശേഷം മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മാറ്റിയിട്ടു. രാത്രി കടപ്പുറത്തു കുഴിച്ചിട്ടു.

എന്നാല്‍ കടപ്പുറത്ത് ഒരു പ്രത്യേക സ്ഥലത്ത് ഇയാള്‍ സ്ഥിരമായി വന്നിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച വിവരം പുറത്തായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :