നടപടിയെടുത്തില്ലെങ്കില്‍ സിഡി പരസ്യപ്പെടുത്തുമെന്ന് ജോര്‍ജ്

 ചന്ദ്രബോസ് വധക്കേസ് , പിസി ജോര്‍ജ് , മുഹമ്മദ് നിസാം , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 6 മാര്‍ച്ച് 2015 (12:04 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ട ഡിജിപിക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ സിഡി പരസ്യപ്പെടുത്തുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ആവശ്യമായ അന്വേഷണം എത്രയും വേഗം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിസാമിനെ രക്ഷിക്കാന്‍ ശ്രമം നടന്നതായി ആരോപിച്ച ചീഫ് വിപ്പ് അതിന് തെളിവുകളായി ശബ്‌ദരേഖകള്‍ അടങ്ങിയ സി ഡികളും ഒപ്പം ഒരു കത്തും രാത്രി ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിക്ക് ജോര്‍ജ് കൈമാറിയിരുന്നു. മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തിയും തൃശൂര്‍ മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബും തമ്മിലുളള സംഭാഷണമാണ് 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സിഡിയില്‍ ഉള്ളത്.

മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ഒരുമിച്ച് കാണാനാണ് തീരുമാനിച്ചിരുന്നതെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ കൂടിക്കാഴ്ച മുഖ്യമന്ത്രിയില്‍ മാത്രം ഒതുങ്ങുകയായിരുന്നുവെന്നും. നിസാമിനെ സഹായിക്കുന്ന ഡിജിപിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയേട് പറഞ്ഞതായും പിസി ജോര്‍ജ് പറഞ്ഞു.

നിസാമിനെ രക്ഷിക്കണമെന്ന് മുന്‍ ഡിജിപി എംഎന്‍ കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നതിന്റെ വിശദാംശങ്ങളാണ് തെളിവുകളില്‍ ഉള്ളത്. തന്റെ പരിമിതികള്‍ തുറന്നു പറയുന്ന ജേക്കബ് ജോബിനോട് ഇടയ്ക്ക് ശാസനയുടെ സ്വരത്തില്‍ സംസാരിക്കുന്നതും വ്യക്തമാണ്. രണ്ടരക്കോടിയുടെ തട്ടിപ്പു കേസിലും കൃഷ്‌ണമൂര്‍ത്തി ഇടപെട്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.


നിസാമിനെ രക്ഷിക്കണമെന്ന ഡി ജി പിയുടെ താല്പര്യം കൃഷ്‌ണമൂര്‍ത്തി ജേക്കബ് ജോബിനെ അറിയിച്ചു. കൂടാതെ, ഇക്കാര്യത്തില്‍ വസ്ത്ര - ആഭരണ വ്യാപാരിക്കും താല്പര്യമുള്ളതായി അറിയാമല്ലോ എന്നും തങ്ങള്‍ പറയുന്നത് അനുസരിക്കണമെന്നും ജേക്കബ് ജോബിനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിനകം തന്നെ ഏഴുകോടിയിലധികം രൂപ നിസാമിനെ രക്ഷിക്കുന്നതിനായി പലയിടങ്ങളിലേക്കും പോയി കഴിഞ്ഞു എന്നും പി സി ജോര്‍ജ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :