തൂക്കിക്കൊല്ലാന്‍ വരുന്നോ, രണ്ടുലക്ഷം രൂപ കിട്ടും!

കണ്ണൂര്‍| VISHNU.NL| Last Modified ശനി, 19 ജൂലൈ 2014 (13:08 IST)
സംസ്ഥാനത്ത് ആരാച്ചാരാകാന്‍ ആളെ കിട്ടാത്തതിനാല്‍ ആളെ തൂക്കി കൊല്ലുന്നയാള്‍ക്ക് രണ്ടുലക്ഷം രൂപ പ്രതിഫലം നല്‍കുന്ന തരത്തില്‍ ജയില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഇതോടെ ഈ തൊഴിലിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരായി എത്തുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ.

നേരത്തേ 500 രൂപയായിരുന്നു ഒരാളെ തൂക്കി കൊല്ലുന്നതിന് പ്രതിഫലം നല്‍കിയിരുന്നത്.
അതിനാല്‍ തന്നെ ആരും ഇതിന് തയ്യാറായി മുന്നോട്ടുവച്ചന്നിരുന്നുമില്ല. സംസ്ഥാനത്തേ വിവിധ ജയിലുകളിലായി 16 കുറ്റവാളികളാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

ശിക്ഷ നടപ്പാക്കാന്‍ ആള്‍ക്കാര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ ഇവരുടെ കാര്യത്തില്‍ ജയില്‍ വകുപ്പിന് മറ്റു വഴികള്‍ തേടേണ്ടി വരും, ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായാണ് ജയിഇ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഒരാളെ തൂക്കിലേറ്റാനാണ് രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കുന്നത്. ഒരാള്‍ക്ക് തനിയെയോ സംഘമായോ ഈ 'ജോലി' ഏറ്റെടുക്കാം. കൂലി എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ഇത്തരത്തില്‍ നല്‍കുന്ന തുക ജയില്‍ ഓഡിറ്റിനു വിധേയമാക്കില്ല. ഇനി ജയില്‍ ജീവനക്കാര്‍ തന്നെ ഈ ദൗത്യം ഏറ്റെടുത്താലും അവര്‍ക്കും കിട്ടും രണ്ടു ലക്ഷം രൂപ.

ആരാച്ചാരുടെ പേരോ വിലാസമോ വെളിപ്പെടുത്താന്‍ പാടില്ലെന്ന ചട്ടത്തില്‍ മാറ്റം വരുത്തിയിട്ടില്ല. തൂക്കിലേറ്റപ്പെടുന്ന ആളിന്റെ ഭാരത്തിനനുസരിച്ചുള്ള പരുത്തിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കയറാണ് ഇനി മുതല്‍ ഉപയോഗിക്കേണ്ടതെന്നും പുതുക്കിയ ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്നു. കൂടാതെ വധശിക്ഷ നടപ്പാക്കുന്നതിന്റെ തലേദിവസം പ്രതിയെ കോടതി വിധി ഒരിക്കല്‍ കൂടി വായിച്ചുകേള്‍പ്പിക്കണമെന്നും അത് ഇംഗ്ലീഷിലും പ്രദേശിക ഭഷയിലും ആയിരിക്കണമെന്നും ചട്ടത്തിലുണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1992 മാര്‍ച്ചില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയതാണ് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ. ജയില്‍ അധികൃതരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എടക്കാട് സ്വദേശിയാണ് അന്ന് ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ടുവന്നത്. വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് പരമാവധി പന്ത്രണ്ടുപേരെ ജയില്‍ സൂപ്രണ്ടിന് പ്രവേശിപ്പിക്കാം. ജഡ്ജി, ജില്ലാ പോലീസ് മേധാവി, ജില്ലാ കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍, ജയില്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രവേശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :