സംസ്ഥാന ബജറ്റ്: കാര്‍ഷികാദായ നികുതി ഒഴിവാക്കി; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ഏലം കര്‍ഷകര്‍ക്കും നികുതിയില്ല

തിരുവനന്തപുരം| Sajith| Last Modified ശനി, 13 ഫെബ്രുവരി 2016 (10:12 IST)
സംസ്‌ഥാനത്തെ കമ്പനികളെ പൂര്‍ണമായും കാര്‍ഷികാദായ നികുതിയില്‍ നിന്ന്‌ ഒഴിവാക്കി . ലേലകേന്ദ്രങ്ങളിലൂടെ ഏലത്തിന്റെ വില്‍പ്പനയ്‌ക്കുണ്ടായിരുന്ന വാറ്റ്‌ നികുതിയും ഒഴിവാക്കി. നീതി സ്‌റ്റോറുകള്‍, കാരുണ്യഫാര്‍മസികള്‍ എന്നിവിടങ്ങളിലൂടെ വില്‍ക്കുന്ന ജീവന്‍രക്ഷാ മരുന്നുകളെയും വാറ്റില്‍നിന്ന്‌ നീക്കി.അതേസമയം പ്രകൃതിസൗഹൃദമല്ലാത്ത പ്ലാസ്‌റ്റിക്ക്‌ ഉല്‍പ്പന്നങ്ങള്‍ക്കു
നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.

തുല്യതകൊണ്ടുവരുന്നതിനായി നികുതി നിരക്കു കുറയ്‌ക്കുന്നതിനോടൊപ്പം നിലവിലെ ആദായ നികുതി നിരക്കായ 30 ശതമാനത്തോട്‌ ഏകീകരിക്കും. കൂടാതെ കാര്‍ഷികാദായത്തെ അടിസ്‌ഥാനമാക്കി തദ്ദേശകമ്പനികളുടെ കാര്‍ഷികാദായ നിരക്ക്‌ 35 മുതല്‍ 50 ശതമാനം വരെ വ്യത്യസ്‌തപ്പെട്ടിരിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതോടൊപ്പംതന്നെ ഇപ്പോഴത്തെ സ്‌ഥിതി പരിഗണിച്ച്‌ 2016-17 സാമ്പത്തികവര്‍ഷത്തില്‍ എല്ലാ കമ്പനികളേയും കാര്‍ഷികാദായ നികുതിയില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു.

ജയില്‍ തടവുകാര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാകം ചെയ്‌ത ഭക്ഷണപദാര്‍ഥങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കി. പൂച്ചട്ടികള്‍, കളിമണ്ണ്‌ കൊണ്ട്‌ നിര്‍മിച്ച മണ്‍കലങ്ങള്, മണ്‍ചൂളകള്‍,പാത്രങ്ങള്‍, പ്രതിമകള്‍ ഉള്‍പ്പെടെയുള്ളവയെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കി. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി റീ ഗ്യാസിഫൈഡ്‌ എല്‍ എന്‍ ജി ഉള്‍പ്പെടെയുള്ള ലിക്വിഫൈഡ്‌ നാച്ചുറല്‍ ഗ്യാസിന്‌ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്ന നികുതിയിളവ്‌ വരുന്ന വര്‍ഷം കൂടി തുടരും. കമ്പിയുള്‍പ്പെട്ടിട്ടുള്ള കോണ്‍ക്രീറ്റ്‌ കട്ടിളകള്‍ക്കും നികുതിയിളവ്‌ ബാധകമാക്കി. കാഴ്‌ച സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള വൈറ്റകേയിന്‍, ബ്രെയില്‍പ്രിന്റര്‍, ഇലക്‌ട്രോണിക്‌ കെയിന്‍ എന്നിവയെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കി.

പച്ചക്കറികളിലെ കീടനാശിനികള്‍ മാറ്റുന്നതിനായി കാര്‍ഷിക സര്‍വകലാശാലയോ, മറ്റ്‌ അംഗീകൃത സ്‌ഥാപനങ്ങളോ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉല്‍പ്പാദിപ്പിക്കുന്ന ക്ലീനിങ്‌ ലിക്വിഡിനെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കി. നഗരങ്ങളിലെ പാര്‍ക്കിങിന്‌ ഓട്ടോമേറ്റഡ്‌ റോബോട്ടിക്‌ കാര്‍ പാര്‍ക്കിങ്‌ സിസ്‌റ്റം നടപ്പിലാക്കാന്‍ നിക്ഷേപത്തിന്‌ തയാറാകുന്നവര്‍ക്കുള്ള നികുതി നിരക്ക്‌ 14.5 ല്‍ നിന്നും 5 ശതമാനമായി കുറച്ചു. നോണ്‍ വൂവണ്‍ പോളിപ്രൊപ്പലീന്‍ പ്ലാസ്‌റ്റിക്‌ ബാഗുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം പ്ലാസ്‌റ്റിക്ക്‌ ബാഗുകള്‍ക്കും 20 ശതമാനം നികുതി ഏര്‍പ്പെടുത്തി.

കൈത്തറി സഹകരണസംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്‌തുക്കളെ നികുതിനിരക്കില്‍ നിന്നു ഒഴിവാക്കിയാല്‍ മറ്റുള്ളവരും അതു ദുരുപയോഗം ചെയ്യുമെന്നതുകൊണ്ട്‌ ഈടാക്കുന്ന വാറ്റിന്‌ തുല്യമായ തുക സംഘങ്ങള്‍ക്കു മടക്കി നല്‍കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. കൂടാതെ കുപ്പിവെള്ളം, പ്ലാസ്‌റ്റിക്ക്‌ ബോട്ടിലിലുള്ള ശീതളപാനീയം, സോഡ എന്നിവയ്‌ക്ക്‌ 5 ശതമാനം സര്‍ചാര്‍ജും ഏര്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :