കോടിയേരിക്ക് നേരെയുണ്ടായ ബോംബേറ് കലാപം ഉണ്ടാക്കാനോ ?; ബിജെപി പ്രതിരോധത്തില്‍ - വിമര്‍ശനവുമായി ചെന്നിത്തല

കോടിയേരിക്ക് നേരെയുണ്ടായ ബോംബേറ് കലാപം ഉണ്ടാക്കാനോ ?

 kodiyeri balakrishnan , Kannur , Bomb blast , P jayarajan , CPM , Ramesh chennithala , BJP , CPM , ബിജെപി , തലശ്ശേരി , കോടിയേരി ബാലകൃഷ്‌ണന്‍ , ബോംബേറ് , സിപിഎം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ജനുവരി 2017 (15:59 IST)
തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിക്കവെ ഉണ്ടായ
ബോംബേറ് ആസൂത്രിതമെന്ന് സിപിഎം ആരോപിച്ചതിന് പിന്നാലെ ബിജെപി രംഗത്ത്.

നാട്ടില്‍ നുണ പ്രചരിപ്പിച്ച് കലാപം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കോടിയേരിക്ക് നേരെ ബിജെപി ആക്രമണം നടത്തിയിട്ടില്ല. സിപിഎം പ്രവര്‍ത്തകന്‍റെ കൈയിലിരുന്ന ബോംബായിരിക്കും പൊട്ടിയത് അല്ലെങ്കില്‍ സിപിഎമ്മിലെ ചേരിതിരിവിന്‍റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം
പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താൻ ആർഎസ്എസ് നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

ബോംബേറ് ആസൂത്രിതമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനാണ് ആര്‍എസ്എസ് ആസൂത്രിതമായി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള ആക്രമണങ്ങളെ കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം. ആര്‍എസ്എസ് ഒരു അധോലോക സംഘമായി മാറിക്കഴിഞ്ഞൂ എന്നതിന്റെ സൂചനകളാണ് ഇതെന്നും ജയരാജന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്‌ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘപരിവാർ ശക്തികൾ കേരളത്തിന് മുൻപാകെ വീണ്ടും വെളിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ബോംബ് നിർമ്മാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവർത്തനത്തിനു സംഘപരിവാർ തയാറാകണം. ഫാസിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങൾ തരിമ്പും അംഗീകരിക്കില്ല. ഇത്തരം ആക്രമണ മാർഗങ്ങൾ അവസാനിപ്പിക്കാൻ തയാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :