‘മുഖ്യമന്ത്രിയെ കണ്ടത് സെക്രട്ടേറിയറ്റില്‍‌വെച്ച്; കോടതിയെ സമീപിക്കും’

കൊച്ചി| Last Modified ശനി, 1 നവം‌ബര്‍ 2014 (12:22 IST)
മുഖ്യമന്ത്രിയെ താന്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ എത്തിയാണ് കണ്ടതെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കെ എം മാണി പണം വാങ്ങിയതായി തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് എവിടെവച്ച് ആര്‍ക്കൊപ്പം കണ്ടുവെന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി രാവിലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജു രമേശ് രംഗത്തെത്തിയത്.

നിരവധി പേര്‍ക്കിടയില്‍ അദ്ദേഹം തന്റെ മുഖം ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ല. ബാര്‍ വിഷയം നയപരമായ കാര്യമാണെന്നും അതിന്റെ പേരില്‍ ആര്‍ക്കും പണം നല്‍കരുതെന്നും മുഖ്യമന്ത്രി തങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മാണി പണം വാങ്ങിയതായി തങ്ങള്‍ ഉമ്മന്‍ ചാണ്ടിയോട് പരാതിപ്പെട്ടിട്ടില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.

മുഖ്യമന്ത്രിയെ കണ്ട തീയതിയും സമയവും കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍ തെളിവ് കയ്യിലുണ്ട്. അത് ഇപ്പോള്‍ പുറത്തുവിടാനാവില്ല. അവ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ എന്തു മാര്‍ഗവും ഉപയോഗിക്കും. പിന്നീട് അന്വേഷണം വന്നാല്‍ ഒന്നൂം നല്‍കാനാവില്ലെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെയോ ലോകായുക്തയെയോ സമീപിക്കുമെന്ന് ബിജു രമേശ് പറഞ്ഞു. സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം. കേരള സര്‍ക്കാരിനു കീഴിലുള്ള ഏജന്‍സി അന്വേഷിച്ചാല്‍ സത്യം തെളിയില്ല. അന്വേഷണം നടന്നാല്‍ മാണി ജയിലില്‍ പോകേണ്ടിവരും. അത് ഉമ്മന്‍ ചാണ്ടിക്ക് അറിയാം. അതുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ബിജു രമേശ് ആരോപിച്ചു.

മാണിക്ക് പണം നല്‍കാന്‍ താന്‍ പോയിട്ടില്ല. കോട്ടയത്തുള്ള അസോസിയേഷന്‍ അംഗങ്ങളാണ് പോയത്. അതില്‍ പത്തു ലക്ഷം രൂപ നല്‍കിയത് താനാണ്. അസോസിയേഷനിലെ പല അംഗങ്ങള്‍ക്കും മറ്റു ബിസിനസുകള്‍ ഉള്ളവരാണ്. സര്‍ക്കാരിനെതിരേ പ്രതികരിക്കാന്‍ പലര്‍ക്കും പേടിയുണ്ട്. അതുകൊണ്ടാണ് തുറന്നുപറയാന്‍ മടിക്കുന്നത്. എന്നാല്‍ തനിക്ക് എന്തു പ്രത്യാഘാതം നേരിടാനും മടിയില്ലെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :