‘സിസിടിവി ദൃശ്യങ്ങൾ കൊണ്ട് പോയത് പൊലീസ്, പ്രകാശ് തമ്പിയെ അറിയില്ല’- ജ്യൂസ് കടയുടമ മൊഴി മാറ്റി പറഞ്ഞതെന്തിന്? ആരെ ഭയന്നിട്ട്?

Last Modified ശനി, 8 ജൂണ്‍ 2019 (08:07 IST)
വയലിനിറ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹതയേറുന്നു. ഇതിനിടയിൽ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയത് പ്രകാശ് തമ്പിയാണെന്ന മൊഴി മാറ്റി പറഞ്ഞ് ജ്യൂസ് കടയുടമ. ഹാർഡ് ഡിസ്ക് കൊണ്ട് പോയത് പൊലീസ് ആണെന്നും പ്രകാശ് തമ്പിയെ അറിയില്ലെന്നുമാണ് ഷംനാദിന്റെ മൊഴി.

അപകടമുണ്ടാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്റെ കടയില്‍ നിന്ന് ബാല‌ഭാസ്‌കറും കുടുംബവും ജ്യൂസ് കഴിച്ചുവെന്നായിരുന്നു ഷംനാദ് നേരത്തേ മൊഴി നൽകിയത്. അപകടമുണ്ടായതിന് ശേഷം സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശൻ തമ്പി കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും ഇയാള്‍ മൊഴി നൽകിയിരുന്നു. ഇതാണ് ഇയാൾ ഇപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നത്.

ആദ്യം അന്വേഷിച്ച പൊലീസ് ഈ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതിരുന്നത് കേസില്‍ പൊലീസിന്റെ വീഴ്ചയായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാലഭാസ്കറിന്റെ പ്രോഗ്രാം കോർഡിനേറ്ററായിരുന്ന പ്രകാശൻ തമ്പി സ്വർണക്കടത്തു കേസിൽ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം ശക്തിപ്പെട്ടത്.

അതേസമയം, തൃശ്ശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബാലഭാസ്‌കറും കുടുംബവും യാത്രചെയ്ത കാര്‍ സഞ്ചരിച്ചത് അമിത വേഗതയിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അപകടമുണ്ടായ സമയത്ത് അര്‍ജുന്‍ വാഹനമോടിച്ചത് അമിത വേഗത്തിലായിരുന്നുവെന്നതിന് ഏറെക്കുറെ തെളിവ് ലഭിച്ചിട്ടുണ്ട്. ചാലക്കുടിയില്‍ നിന്നും 231 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കഴക്കൂട്ടത്ത് എത്താനെടുത്തത് 2 മണിക്കൂറും 37 മിനിറ്റും മാത്രമാണ്. സ്പീഡ് ക്യാമറാ ദൃശ്യങ്ങളില്‍ നിന്നാണ് ഈ തെളിവ് ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :