അമ്മയ്ക്ക് നഷ്ടപ്പെട്ട പ്രണയം തിരികെ നൽകിയ മകൾ, അമ്മയുടെ ഇഷ്ടം സ്വന്തം ഇഷ്ടമായി കണ്ട മകൾ; ആതിരയുടെ പോസ്റ്റ് വൈറൽ

അമ്മയുടെ പ്രണയം തിരികെ നൽകിയ മക‌ൾ!

aparna shaji| Last Modified ചൊവ്വ, 26 ജൂലൈ 2016 (17:58 IST)
ദത്തൻ എന്ന പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ആതിരയുടെ ഫേസ്ബുക്ക് പേജിന്റെ ആമുഖം മനുഷ്യജീവി എന്നാണ്. അതു തെളിയിക്കുന്നതാണ് അവളുടെ ജീവിത കഥയും. പലർക്കും മാതൃകയായേക്കാവുന്ന ഒരു ജീവിതം. ജൂലൈ 21 ആതിരയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്ന് അവളുടെ അമ്മയുടെ വിവാഹമായിരുന്നു.

ആതിരയുടെ വാക്കുകളിലൂടെ:

ഒരുപാട് സന്തോഷത്തിലാണ് ഞാനിപ്പോ. എന്താ എഴുതുക, എങ്ങനെയാ എഴുതുക എന്നൊന്നും ഒരു പിടിയുമില്ല. കുറെ നേരമായി ഞാൻ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കുന്നു. പറ്റുന്നില്ല.
Excitement ആണ് ഒരു പ്രധാന കാരണം.

ജൂലൈ 21, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. ഒരുപാട് നാളുകളായുള്ള എന്റെ സ്വപ്‌നം.

എന്റെ സാറും എന്റെ അമ്മയും ഒരുമിച്ച ദിവസമായിരുന്നു അത് <3 . നീണ്ട 32 വർഷങ്ങൾക്ക് ശേഷമുള്ള പ്രണയ സാഫല്യം.

ഇപ്പോഴും ഞാൻ ഓർക്കുന്നു, ആദ്യമായി അമ്മ സാറിനെകുറിച്ചും, അവരുടെ പഴയകാല പ്രണയത്തെക്കുറിച്ചും എന്നോട് പറഞ്ഞത്. നിറകണ്ണുകളോടെയായിരുന്നു ഞാൻ അത് കേട്ടിരുന്നത്.
അന്ന്, കളങ്കമില്ലാത്ത അവരുടെ സ്നേഹത്തെ എല്ലാവരും എതിർത്തു. പട്ടാളത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്ന അച്ഛന് അന്നത്തെ പ്രൗഢിക്ക്, മകളെ ഒരു സാധാരണ പാരലൽ കോളേജ് അധ്യാപകനും സർവോപരി ഒരു ഇടത് പക്ഷ നേതാവിന് വിവാഹം ചെയ്ത് കൊടുക്കാൻ തീരെ താല്പര്യം ഉണ്ടായിരുന്നില്ല. അങ്ങനെ, അമ്മയുടെ പത്താം തരത്തിലെ പഠിത്തം നിർത്തിച്ചു, മൂന്നാം മുറയിൽ ആയിരുന്നു പിന്നെ കാര്യ പരിപാടികളൊക്കെ. കൂട്ടത്തിൽ പട്ടാളത്തിലെ തോക്ക് കൊണ്ട് സാറിനെ വെടി വെച്ച് കൊന്ന് കളയും എന്നുള്ള ഭീഷണിയും.

ഒടുവിൽ എന്റെ ചാച്ചനെ കൊണ്ട് അമ്മയെ വിവാഹം കഴിപ്പിച്ചു. അമ്മയ്ക്ക് വേണ്ടി വാങ്ങിയ പാട്ടുസാരിയും താലിയും സുഹൃത്തിന്റെ വീട്ടിൽ ഉപേക്ഷിച്ച്, അമ്മയുടെ ജീവിതത്തിൽ ഒരിക്കലും ഒരു കരടായി വരാതെയിരിക്കാൻ വേണ്ടി സാർ സ്വന്തം വീടും, ചുറ്റുപാടും എല്ലാം വിട്ട്, വേറെ ഒരു നാട്ടിൽ 32 വര്ഷക്കാലംപാർട്ടി പ്രവർത്തനവുമായി പാർട്ടി ആഫീസിലെ ഒരു കുടുസ് മുറിയിൽ ഒതുങ്ങി കൂടി.

കൈ വന്ന ജോലികൾ എല്ലാം ഉപേക്ഷിച്ച്, എന്തിന് പറയുന്നു. വിവാഹം പോലും വേണ്ടന്ന് വെച്ച് പാർട്ടി പ്രവർത്തനങ്ങളിൽ മാത്രമായി നിന്നു.

ഇവിടെ, എന്റെ അമ്മയുടെ ജീവിതവും ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ആയിരുന്നു. അമ്മ മനസ്സ് തുറന്ന് ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എനിക്ക് 8 വയസുള്ളപ്പോൾ ചാച്ചൻ ഞങ്ങളെ വിട്ടു പോയി. ഒരു മദ്യപാനി ആയിരുന്നു എന്റെ ചാച്ചൻ. ഞങ്ങൾ മക്കളോട് (ചേച്ചിയും ഞാനും) ചാച്ചന് വല്യ സ്നേഹമായിരുന്നു. പക്ഷെ, അമ്മയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. അന്നൊക്കെ പേടിച്ച് വിറച്ചു അമ്മയെ അളളി പിടിച്ച് പിറകിൽ നിന്ന് കരയുമായിരുന്നു. അന്നൊക്കെ, എല്ലാവരെയും എനിക്ക് പേടിയായിരുന്നു. എന്റെ പേഴ്സണാലിറ്റിയെ തന്നെ അതൊക്കെ വളരെയധികം സ്വാധിനിച്ചിട്ടുള്ളതായി ചിലപ്പോ തോന്നാറുണ്ട്.

ഒടുവിൽ, എന്റെ അമ്മയുമായി വഴക്കിട്ട് മദ്യലഹരിയിൽ ചാച്ചൻ ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന്, മരിച്ചു കിടന്ന ചാച്ചന്റെ അടുത്ത് പോകാൻ കൂടി ഞാൻ പേടിച്ചിരുന്നു.

ചാച്ചൻ പോയതിന് ശേഷം, ഒരുപാട് കഷ്ടപ്പെട്ടാ അമ്മ ഞങ്ങളെ വളർത്തി വലുതാക്കിയത്. ആരുടേയും അടുക്കൽ ഞങ്ങളെ വിടാതെ അന്തസ്സായി വളർത്തി. എന്ത് കാര്യത്തിലും ഞങ്ങളുടെ ഒപ്പം നിന്നു. പെൺമക്കളെ എന്തിനാ ഇങ്ങനെ പടിപ്പിക്കുന്നെ, കെട്ടിച്ചു വിട്ടുടെ എന്ന് ചോദിച്ചവരുടെ മുന്നിൽ ഞങ്ങളുടെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും അമ്മ മുൻതൂക്കം നൽകി.
അങ്ങനെ, ഞാൻ കോഴിക്കോട് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അമ്മ എല്ലാം എന്നോട് പറയുന്നത്.

അന്ന് എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. എത്രയും വേഗം സാറിനെ കാണാൻ തോന്നി. ഞാൻ പെട്ടെന്ന് നാട്ടിൽ വന്നു. പഞ്ചായത്ത് ഇലക്ഷന് ഞങ്ങളുടെ വാർഡിന്റെ സ്ഥാനാർഥിയായി സാറാണ് മത്സരിക്കുന്നത്. അങ്ങനെയാണ് സാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും നാട്ടിൽ വന്നത്. ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ, എന്തൊക്കെയോ സംസാരിച്ചു. കുറെ കരഞ്ഞു.

അതിന് ശേഷം, ഞാൻ ഇടയ്ക്കിടെ സാറിനെ കാണാൻ പോകുമായിരുന്നു. എനിക്ക് വല്ലാത്ത ഒരു സന്തോഷമായിരുന്നു സാറിനെ കാണുമ്പോൾ. സാറിന്റെ സംസാരം, സ്നേഹം, എനിക്ക് ഇതുവരെ കിട്ടാഞ്ഞ പലതും തിരിച്ച് കിട്ടുന്നത് പോലെ തോന്നി.

ഞാൻ അഭിയോട് സാറിനെക്കുറിച് പറഞ്ഞു. അഭി എനിക്ക് ഫുൾ സപ്പോർട്ട് നൽകി. അഭി സാറുമായി ഫോണിൽ സംസാരിച്ചു. ഇതിനിടയ്‌ക്, സാർ ഇലക്ഷന് ജയിച്ചു ഞങ്ങളുടെ സ്വന്തം വാർഡ് മെമ്പർ ആയി. അന്നൊക്കെ സാറ് നന്നായി സംസാരിക്കുമായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ തന്നെ കവിതകളും ചേർത്തായിരുന്നു സംസാരിക്കുന്നത്.

അങ്ങനെ ഇരിക്കെ, സാറിന് പെട്ടെന്ന് സ്ട്രോക്ക് വരുക ഉണ്ടായി. ഐ സി യുവിൽ ഓർമ്മയൊക്കെ നഷ്ടപ്പെട്ട് കിടന്നു. അന്ന് ഞാൻ കോളേജിൽ നിന്നും ലീവ് എടുത്ത് സാറിന്റെ കൂടെ ആശുപത്രിയിൽ ആയിരുന്നു. ഞാൻ സാറിനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അന്ന് ഞാൻ മനസിലാക്കി.
പിന്നീട്, സാറ് ആളാകെ മാറി, പഴയ ചുറുചുറുക്ക് ഒക്കെ നഷ്ടപ്പെട്ടു, സംസാരം കുറഞ്ഞു, ക്ഷീണം ഒക്കെ അധികമായി. അന്നൊക്കെ മിക്കവാറും ഞാൻ സാറിനെ വീട്ടിൽ പോയി കാണുമായിരുന്നു..
എന്റെ കല്യാണത്തിന് മുൻപ് തന്നെ സാറും അമ്മയും ഒരുമിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ വിവാഹത്തിന് സാറു പിതൃസ്ഥാനത്തു നിൽക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. അതിന് വേണ്ടി ഞാൻ കുറെ ശ്രമിച്ചു, പക്ഷെ എന്റെ വിവാഹം കഴിയട്ടെ എന്ന് സാറ് വാശിപിടിച്ചു.

ഇനിയും വൈകാതെ, എത്രെയും പെട്ടെന്ന് അമ്മയും സാറും ഒന്നാകണം എന്ന് മാത്രമായിരുന്നു മനസ്സ് നിറയെ. ഒടുവിൽ കോഴ്സ് തീർന്നിട്ട് മതി വിവാഹമെന്നുള്ള എന്റെ തീരുമാനം മാറ്റി. ഞാനും അഭിയും കൂടി ആലോചിച്ച്, വിവാഹം നേരുത്തെ നടത്താം എന്ന് നിശ്ചയിച്ചു. എന്റെ ചേച്ചി എല്ലാത്തിനും ഞങ്ങളുടെ ഒപ്പം താങ്ങായി നിന്നു.

അതുപോലെ തന്നെ, 2 മാസം മുൻപ് ഞാൻ വിവാഹിതയായി. അതിന് ശേഷം, ഞങ്ങൾ ഇവരുടെ ഒത്തുചേരലിന്ന് വേണ്ടിയിട്ടുള്ള ചർച്ചകളിൽ ആയിരുന്നു. പാർട്ടിയും, അടുത്ത ചില സുഹൃത്തുക്കളും, നാട്ടുകാരും, ചുരുക്കം ചില ബന്ധുക്കളും ഞങ്ങളെ പിൻതുണച്ചു.

അങ്ങനെ, ജൂലൈ 21 ആം തീയതി, ഞങ്ങളുടെ ചെമ്പുവിളയിൽ വീട്ടിൽ വെച്ച് 68 കാരനായ സാറും 50 കഴിഞ്ഞ അമ്മയും ഒരുമിച്ചപ്പോൾ. ആ ചടങ്ങിൽ, സാറിന് താലി എടുത്ത് കൊടുത്തത്, പണ്ട് തോക്കുമായി സാറിനെ കൊല്ലാൻ നടന്ന പട്ടാളക്കാരനായ അമ്മയുടെ അച്ഛനായിരുന്നു. ഇനിയുള്ള കാലമെങ്കിലും അവരു സന്തോഷമായി ജീവിക്കട്ടെ.

ഒരു കാര്യം കൂടി, ഈ സമയത്തും മനസ്സിനെ ആഴത്തിൽ മുറിപ്പെടുത്തിയ ചില രക്തബന്ധങ്ങളുണ്ട്. അവരോട് ഒന്നും പറയാനില്ല. ഒരു മറുപടി പോലും അവർ അർഹിക്കുന്നില്ല.
(കടപ്പാട്: ഫേസ്ബുക്ക്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :