സിമ്പിളായിട്ടു പറഞ്ഞാല്‍ അരുവിക്കരയില്‍ നടന്നത് ഇതല്ലേ ?

അരുവിക്കര| ജോയ്സ് ജോയ്| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (15:32 IST)
1. 2011ല്‍ 56797 വോട്ടുകള്‍ ജി കാര്‍ത്തികേയന്‍ നേടിയപ്പോള്‍ 2015ല്‍ മകന്‍ ശബരീനാഥന്‍ 56,448 വോട്ട് ലഭിച്ചു. ശബരിനാഥന് അച്‌ഛന് ലഭിച്ച വോട്ടിനേക്കാള്‍ 349 വോട്ടുകളുടെ കുറവ്. അതു ഒരു കുറവാണെങ്കിലും ചുരുക്കത്തില്‍ അച്‌ഛന് വോട്ടു ചെയ്തവരെല്ലാം മകന് വോട്ടു ചെയ്തു എന്ന് നമുക്ക് വിശ്വസിക്കാം. പക്ഷേ, സഹതാപതരംഗം ഉണ്ടായി എന്നൊന്നും തോന്നുന്നില്ല.
 
2. ഇനി നമ്മുടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ കാര്യം. 2011ല്‍ ഇടതുമുന്നണിക്കു വേണ്ടി ആര്‍ എസ് പി മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അമ്പലത്തറ ശ്രീധരന്‍ നായര്‍ക്ക് ലഭിച്ചത് 46123 വോട്ടുകള്‍. ഇത്തവണ  ഇടത് സ്ഥാനാര്‍ഥി വിജയ കുമാറിന് 46,320 വോട്ടുകള്‍. 2011ല്‍ ലഭിച്ചതിനേക്കാള്‍ 197 വോട്ടുകള്‍ മാത്രമാണ് എല്‍ ഡി എഫിന് പുതുതായി ലഭിച്ചത്. ഇടതിനുള്ള വോട്ടുകള്‍ ഇടതിനു തന്നെ ലഭിച്ചു എന്ന് വിശ്വസിക്കാമല്ലോ ?
 
3. പിന്നെ, എ ഡി പി ഐ, പി ഡി പി അങ്ങനെ കുറേ പാര്‍ട്ടികളുണ്ട്. ഇവരൊക്കെ 1430 വോട്ടു പിടിച്ച നോട്ടയ്ക്ക് പിന്നിലാണ്. അപ്പോള്‍ ഇവരെ ഒന്നും ഇനി മൈന്‍ഡ് ആക്കേണ്ട കാര്യമില്ല അല്ലേ ?
 
4. 2011ല്‍ 70.28 ശതമാനമായിരുന്നു പോളിംഗ്. എന്നാല്‍, അത് ഉപതെരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 76.31 ശതമാനമായി ഉയര്‍ന്നു.
 
5. വോട്ട് ശതമാനം ഉയര്‍ന്നെങ്കിലും കൂടുതല്‍ വോട്ട് ലഭിച്ചത് ബി ജെ പിക്ക് മാത്രമാണ്. 2011ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 7, 964 വോട്ടുകള്‍ ആണ് ലഭിച്ചത്. ഇത്തവണ 34, 145 വോട്ടുകള്‍ ആണ് ബി ജെ പി അക്കൌണ്ടിലേക്ക് വീണത്. 26, 181 വോട്ടുകള്‍ ആണ് കൂടുതലായി കിട്ടിയത്. 
 
6. കൂടുതലായി പോളിംഗ് ബൂത്തിലേക്ക് എത്തിയത് മിക്കവാറും യുവജനങ്ങളും സ്ത്രീകളും ആയിരിക്കും. അപ്പോള്‍ ഈ പുതിയ ആള്‍ക്കാര്‍ മൊത്തം വോട്ടു ചെയ്തത് ബി ജെ പി ആണോ ? അങ്ങനെയാണെങ്കില്‍ ബി ജെ പിയോട് ഇവിടെ ആര്‍ക്കും വലിയ അയിത്തമൊന്നുമില്ല എന്നല്ലേ അര്‍ത്ഥം.
 
ചുരുക്കത്തില്‍ അരുവിക്കരക്കാര്‍ അവരുടെ ധര്‍മ്മം നിര്‍വ്വഹിച്ചു. അതും നല്ല അന്തസ്സായി തന്നെ. പക്ഷേ, ജയിക്കാന്ന് യോഗമില്ലെങ്കില്‍ എന്തു ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :