അമ്പൂരി കൊലക്കേസ്; അഖിൽ വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പ് കണ്ടെത്തി

Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (12:33 IST)
അമ്പൂരി കൊലക്കേസിൽ രാഖിയെ കൊലപ്പെടുത്തിയ ശേഷം മുഖ്യപ്രതിയായ അഖിൽ വലിച്ചെറിഞ്ഞ രാഖിയുടെ ചെരുപ്പ് പൊലീസ് കണ്ടെത്തി. രാഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും പൊലീസ് കണ്ടെത്തി. മൂന്നാം പ്രതിയായ ആദർശിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആണ് പൊലീസ് കയർ കണ്ടെടുത്തത്. രാഖിയെ കുഴിച്ച് മൂടുന്നതിനായി കുഴിയെടുത്ത മൺ‌വെട്ടി, പിക്കാസ് എന്നിവയും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതിയായ അഖിലിന്റെ വീടിനു സമീപത്ത് നിന്നുമാണ് ആയുധങ്ങൾ കണ്ടെടുത്തത്.

കൊലയ്ക്ക് ശേഷം മൃതദേഹം ആളൊഴിഞ്ഞ ഡാമിലോ ചതുപ്പിലോ താഴ്ത്താനായിരുന്നു പ്രതികൾ ആദ്യം പ്ലാൻ ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലിനിടെ ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടയിൽ പിടിക്കപ്പെടുമോയെന്ന് കരുതിയാണ് ആ പ്ലാൻ വേണ്ടെന്ന് വെച്ചതെന്ന് മുഖ്യപ്രതി അഖിൽ പൊലീസിനോട് പറഞ്ഞു.

അഖിൽ വിളിച്ചപ്പോൾ രാഖി കാറിൽ കൂടെ കയറി. വീടിനു മുന്നിലെത്തുമ്പോൾ രാഹുലും ആദർശും ഇരുവരേയും കാത്തുനിൽക്കുകയായിരുന്നു. കാർ നിർത്തിയപ്പോൾ തന്നെ രാഹുൽ പിൻ‌‌സീറ്റിൽ കയറി ‘നീയെന്റെ അനിയന്റെ വിവാഹം മുടക്കും അല്ലേടി, നീ ജീവിച്ചിരിക്കണ്ട’ എന്ന് പറഞ്ഞ് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. ബോധരഹിതയായപ്പോൾ മുൻ‌സീറ്റിൽ നിന്നും അഖിൽ പുറത്തിറങ്ങി നേരത്തേ വാങ്ങി വെച്ച പ്ലാസ്റ്റിക് കയർ കൊണ്ട് രാഖിയുടെ കഴുത്തിൽ കയർ കുരുക്കിട്ട് വലിച്ച് മുറുക്കി കൊലപ്പെടുത്തി. ശേഷം കുഴിച്ച് മൂടുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തിരുന്നു. ഇതിനിടയിൽ അഖിലിനു വീട്ടുകാർ മറ്റൊരു വിവാഹം ആലോചിച്ചു. ഇത് രാഖി മുടക്കിയിരുന്നു. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഒഴിഞ്ഞ് മാറാൻ പല തവണ ആവശ്യപ്പെട്ടിട്ടും പോകാത്തതിനെ തുടർന്നാണ് രാഖിയെ കൊലപ്പെടുത്തിയതെന്ന കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖിൽ. അഖിലും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം ഏറെ വൈകിയാണ് രാഖി അറിയുന്നത്. പിന്മാറണമെന്ന് പലതവണ രാഖി അഖിലിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, അഖിൽ പിന്മാറാതെ വന്നതോടെ അഖിലിന്റെ പ്രതിശ്രുത വധുവിന് രാഖി വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. വിവാഹം വേണ്ടെന്ന് വെയ്ക്കണമെന്നും അഖിൽ തന്റേതാണെന്നുമായിരുന്നു രാഖി അയച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പെണ്‍കുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഖില്‍ പൊലീസിന് മൊഴി നല്‍കി.

അതേസമയം, അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചതാണ് സംഘത്തിനിടയാക്കിയത്. പ്രതിക്കുനേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. പോലീസ് വാഹനം നാട്ടുകാര്‍ തടയുകയും ചെയ്തു.

5 വര്‍ഷം മുമ്പ് ഒരു ഫോണ്‍കോളില്‍ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്റെ സുഹൃത്തിനെ വിളിച്ച നമ്പര്‍ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെണ്‍കുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :