എല്ലാം രഹസ്യമായി, സുനി ഇനി മിണ്ടില്ല? ; സ്രാവുകള്‍ക്കായി ഇനി ഒരു ദിവസം മാത്രം!

അങ്ങനെയെങ്കില്‍ ട്വിസ്റ്റ് മാത്രമല്ല, ക്ലൈമാക്സും പ്രതീക്ഷിക്കാം!

കൊച്ചി| aparna| Last Modified തിങ്കള്‍, 10 ജൂലൈ 2017 (08:20 IST)
യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജയിലിനകത്ത് ഫോണ്‍ ഉപയോഗിച്ച കേസിലെ കസ്റ്റഡിയാണ് ഇന്ന് അവസാനിക്കുക. ഇന്നത്തെ ഇനിയുള്ള മണിക്കൂറുകള്‍ പൊലീസിന് നിര്‍ണായ‌കമാണ്. പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് തെളിയിക്കാനുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍, നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തമായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇന്നലെ സുനിയെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. മനശാസ്ത്രവിദഗ്ധന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

മാധ്യമങ്ങള്‍ അറിയാതെ, അതീവ രഹസ്യമായിട്ടായിരുന്നു സുനിയെ ചോദ്യം ചെയ്യുന്നതിനായി ഇന്നലെ മാറ്റിയത്. ഇതെന്തിനായിരുന്നു എന്നൊരു ചോദ്യവും ബാക്കി നില്‍ക്കുകയാണ്. വരും ദിവസങ്ങളില്‍ ‘വമ്പന്‍ സ്രാവുകള്‍’ കുടുങ്ങുമെന്ന് സുനി കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമാ മേഖലയിലുള്ള പല പ്രമുഖരേയും ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്രാവുകള്‍ പൊലീസിന്റെ വലയില്‍ കുടുങ്ങിയെന്നും എന്നാല്‍, തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ അറസ്റ്റ് വൈകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമങ്ങള്‍ അറിയാതെയാണ് പ്രമുഖരില്‍ നിന്നും പോലീസ് മൊഴിയെടുത്തതെന്നാണ് സൂചന. പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയതിന് പിന്നില്‍ അട്ടിമറി നീക്കമാണെന്നും ആക്ഷേപമുണ്ട്. കേസില്‍ ഉന്നത ഇടപെടല്‍ നടക്കുന്നുവെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സുനി ഇനി ഒരക്ഷരം മിണ്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. കസ്റ്റഡി കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എന്തിനാണ്‌, ആര്‍ക്ക് വേണ്ടിയാണ് പോലീസ് പള്‍സര്‍ സുനിയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന കാ‍ര്യത്തില്‍ ദുരൂഹതയുണ്ട്.

പോലീസ് കസ്റ്റഡിയില്‍ തനിക്ക് കടുത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം സുനി വെളിപ്പെടുത്തിയത്. തന്റെ മരണമൊഴി രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റിനെ വിടണം എന്നും സുനി അഭ്യര്‍ത്ഥിച്ചിരുന്നു. അഞ്ച് ദിവസം കസ്റ്റഡിയില്‍ കിട്ടിയിട്ടും പള്‍സര്‍ സുനിയില്‍ നിന്ന് പോലീസിന് വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും സൂചനകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :